കേരളത്തെ അപേക്ഷിച്ച് യുഎഇയിൽ സ്വർണവിലയിൽ വൻ കുറവ്; ഇറക്കുമതി നികുതി വർധിപ്പിച്ചതാണ് വിപണികൾ തമ്മിലുള്ള വിലവ്യത്യാസം ഇത്രയധികം ഉയരാൻ കാരണം.
ദുബായ്: കേരളത്തിലെ സ്വർണവില സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ, പ്രവാസികൾക്ക് ആശ്വാസമായി യുഎഇ വിപണി. നിലവിലെ വിപണി നിരക്കുകൾ പരിശോധിച്ചാൽ കേരളത്തേക്കാൾ വളരെ കുറഞ്ഞ വിലയിൽ യുഎഇയിൽ നിന്ന് സ്വർണം സ്വന്തമാക്കാൻ സാധിക്കും. കസ്റ്റംസ് നിയമപ്രകാരം നികുതിയില്ലാതെ നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ അളവ് കണക്കാക്കുമ്പോൾ, യുഎഇയിൽ നിന്ന് സ്വർണം വാങ്ങി നാട്ടിലെത്തുന്ന ഒരു പ്രവാസി വനിതയ്ക്ക് അരലക്ഷം രൂപ വരെയും പുരുഷന്മാർക്ക് 25,000 രൂപ വരെയും ലാഭിക്കാൻ സാധിക്കുമെന്നാണ് പുതിയ വിപണി വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതി കുത്തനെ കൂട്ടിയതാണ് കേരളത്തിലെയും യുഎഇയിലെയും വില തമ്മിൽ ഇത്ര വലിയ വ്യത്യാസമുണ്ടാകാൻ പ്രധാന കാരണം. ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ ഇടിവ് പ്രകടമാണെങ്കിലും, ക്രൂഡ് ഓയിൽ വില വർധനവും ഡോളറിനും ദിർഹത്തിനും മുന്നിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതും പ്രവാസികൾക്ക് യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നത് കൂടുതൽ ലാഭകരമാക്കുകയാണ്.
വിപണിയിലെ വില വ്യത്യാസം ഇങ്ങനെ:
കേരളത്തിൽ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന് 1,14,800 രൂപയാണ് വില. ഗ്രാമിന് 14,350 രൂപ. ഇതിന് പുറമെ ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് നിരക്കുകളും ചേരുമ്പോൾ യഥാർത്ഥ വില ഇനിയും ഉയരും. എന്നാൽ യുഎഇയിൽ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 506.50 ദിര്‍ഹമാണ് നിരക്ക് (ഏകദേശം 13,180 ഇന്ത്യൻ രൂപ). ഇതനുസരിച്ച് യുഎഇയിൽ ഒരു പവൻ സ്വർണത്തിന് 1,05,440 രൂപ മാത്രമാണ് വരുന്നത്. അതായത് കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഒരു പവന് 9,360 രൂപയുടെ വ്യത്യാസമുണ്ട്. പണിക്കൂലിയിലെ കുറവ് കൂടി കണക്കിലെടുത്താൽ ലാഭം പതിനായിരം രൂപ കടക്കും.
നികുതിയില്ലാതെ എത്ര സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം?
കസ്റ്റംസ് നിയമപ്രകാരം വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ച പ്രവാസികൾക്ക് നികുതിയിളവോടെ സ്വർണം നാട്ടിലേക്ക് കൊണ്ടുപോകാൻ അനുവാദമുണ്ട്.
- സ്ത്രീകൾക്ക്: 40 ഗ്രാം സ്വർണം (ഏകദേശം 5 പവൻ) വരെ ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാം. കേരളത്തിലെ വിലയുമായി ഒത്തുനോക്കുമ്പോൾ 5 പവൻ സ്വർണം വാങ്ങുന്ന ഒരു പ്രവാസി വനിതയ്ക്ക് ഏകദേശം 50,000 രൂപയോളമാണ് ലാഭം ലഭിക്കുക.
- പുരുഷന്മാർക്ക്: 20 ഗ്രാം സ്വർണം (ഏകദേശം രണ്ടര പവൻ) വരെ നികുതിയില്ലാതെ കൊണ്ടുവരാം. ഇതിലൂടെ 25,000 രൂപ വരെ ലാഭിക്കാൻ പുരുഷന്മാർക്കും സാധിക്കും.
ഭാര്യയും ഭർത്താവും ഒരുമിച്ചാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നതെങ്കിൽ നികുതിയില്ലാതെ ഏഴര പവനിലധികം സ്വർണം കൈവശം വെക്കാം. ഇത്തരത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്ന കുടുംബത്തിന് വിമാന ടിക്കറ്റ് നിരക്കിനുള്ള തുക സ്വർണം വാങ്ങുന്നതിലൂടെ മാത്രം ലാഭിക്കാൻ സാധിക്കും. വിമാനത്താവളങ്ങളിലെ പരിശോധനകളിൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വർണം വാങ്ങിയതിന്റെ കൃത്യമായ ബില്ലുകളും രേഖകളും കൈവശം വെക്കേണ്ടത് അനിവാര്യമാണ്.
നികുതി വർധനവും വിപണി മാറ്റങ്ങളും
നേരത്തെ ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതി നികുതി 6 ശതമാനമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് 15 ശതമാനമായി (9 ശതമാനം വർധനവ്) ഉയർത്തിയതോടെയാണ് ആഭ്യന്തര വിപണിയിൽ വില കുതിച്ചുയർന്നത്. നിലവിൽ ആഗോള വിപണിയിലെ നേരിയ മാറ്റങ്ങളും രൂപയുടെ മൂല്യത്തകർച്ചയും പ്രവാസികൾക്ക് അനുകൂലമായ സാഹചര്യമാണ് യുഎഇയിൽ ഒരുക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വിവാഹങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഈ വില വ്യത്യാസം വലിയൊരു അനുഗ്രഹമായി മാറിയിരിക്കുകയാണ്.





































