യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
ദുബൈ, ജൂലൈ 3, 2026: ദുബൈയിൽ താമസിക്കുന്നവരിൽ 99 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ ഒറ്റയ്ക്ക് നടക്കാൻ പൂർണ്ണ സുരക്ഷിതരാണെന്ന് സർവേ റിപ്പോർട്ട്. യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും (FCSC) സംയുക്തമായി നടത്തിയ സുരക്ഷാ-ജീവിത നിലവാര സർവേയിലാണ് ഈ കണ്ടെത്തൽ.
ദുബൈ പൊലീസ് പങ്കുവെച്ച പുതിയ സർവേ കണക്കുകൾ പ്രകാരം, പകൽ സമയങ്ങളിൽ നഗരത്തിലുള്ള സുരക്ഷിതത്വം 99.9 ശതമാനമെന്ന റെക്കോർഡ് നിരക്കിലെത്തി. ‘സെക്യൂരിറ്റി – ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ്’ വിഭാഗത്തിൽ 98.2 ശതമാനം മാർക്കാണ് ദുബൈ കൈവരിച്ചത്. ക്രമസമാധാന പാലനത്തിലും സുരക്ഷ ഉറപ്പാക്കുന്നതിലും ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസ്യത 96.2 ശതമാനമാണെന്നും സർവേ വ്യക്തമാക്കുന്നു.
ദുബൈക്ക് പിന്നാലെ ഷാർജയിലും സമാനമായ രീതിയിൽ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ രേഖപ്പെടുത്തിയതായി ഷാർജ പൊലീസ് അറിയിച്ചു. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് (DSCD) നടത്തിയ പഠനപ്രകാരം ഷാർജയിലെ താമസക്കാരിൽ 99.7 ശതമാനം ആളുകളും തങ്ങൾ പൂർണ്ണ സുരക്ഷിതരാണെന്ന് സാക്ഷ്യപ്പെടുത്തി. കൂടാതെ, ഷാർജയിലെ 99 ശതമാനം ആളുകളും പ്രാദേശിക പൊലീസിൽ പൂർണ്ണ വിശ്വാസമർപ്പിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.
ആധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച ആസൂത്രണത്തോടെയുള്ള പൊലീസ് സേവനങ്ങളുമാണ് ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള ഈ ഉയർന്ന വിശ്വാസ്യതയ്ക്ക് പിന്നിലെന്ന് യു.എ.ഇ സുരക്ഷാ അധികൃതർ വ്യക്തമാക്കി. സ്വദേശികളുടെയും വിദേശി താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ യു.എ.ഇ നടത്തുന്ന മികച്ച മുന്നേറ്റത്തിന്റെ തെളിവാണ് പുതിയ സർവേ ഫലങ്ങൾ.















