തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങൾക്ക് അനുവദിച്ച നമ്പറുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക വാഹനത്തിന് ഒന്നാം നമ്പർ അനുവദിച്ചപ്പോൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാഹനത്തിന് ഒമ്പതാം നമ്പറാണ് ലഭിച്ചത്. രണ്ടാം നമ്പർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വാഹനത്തിനും മൂന്നാം നമ്പർ മോൻസ് ജോസഫിനും നാലാം നമ്പർ സണ്ണി ജോസഫിനുമാണ് അനുവദിച്ചിരിക്കുന്നത്.
മന്ത്രി അനൂപ് ജേക്കബിന് അഞ്ചാം നമ്പരും സി.പി. ജോണിന് ആറാം നമ്പരും എ.പി. അനിൽകുമാറിന് ഏഴാം നമ്പറും കെ.എ. തുളസിക്ക് എട്ടാം നമ്പറും അനുവദിച്ചു. കെ. മുരളീധരന്റെ ഔദ്യോഗിക വാഹനത്തിന് 11ാം നമ്പർ ലഭിച്ചു.
മറ്റു മന്ത്രിമാരിൽ പി.സി. വിഷ്ണുനാഥിന് 12, കെ.എം. ഷാജിക്ക് 13, വി.ഇ. അബ്ദുൽ ഗഫൂറിന് 14, ടി. സിദ്ദീഖിന് 15, റോജി എം. ജോണിന് 16, പി.കെ. ബഷീറിന് 17, എം. ലിജുവിന് 18, ഒ.ജെ. ജനീഷിന് 19, എൻ. ഷംസുദ്ദീനിന് 21, ബിന്ദു കൃഷ്ണയ്ക്ക് 27, ഷിബു ബേബി ജോണിന് 51 എന്നീ നമ്പറുകളാണ് അനുവദിച്ചിരിക്കുന്നത്.
ആദ്യ മൂന്ന് നമ്പറുകളിൽ ആർക്കും പ്രത്യേക അവകാശവാദം ഉന്നയിക്കാനായില്ലെങ്കിലും പിന്നീട് വരുന്ന ചില നമ്പറുകൾക്കായി മന്ത്രിമാർക്കിടയിൽ താൽപര്യം പ്രകടമായിരുന്നു. ആദ്യം 9ാം നമ്പർ കെ.എം. ഷാജിക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മന്ത്രിസഭയിൽ ഉപയോഗിച്ചിരുന്ന 9ാം നമ്പർ തന്നെ വേണമെന്ന ആവശ്യം രമേശ് ചെന്നിത്തല മുന്നോട്ടുവച്ചതിനെ തുടർന്ന് നമ്പർ മാറ്റം നടന്നു.
അതേസമയം, 51ാം നമ്പർ വേണമെന്നത് ഷിബു ബേബി ജോണിന്റെ പ്രത്യേക ആവശ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്. കെ. മുരളീധരനും 11ാം നമ്പറിനായി താൽപര്യം പ്രകടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹന നമ്പർ പ്രഖ്യാപനവും രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.










































