ദുബൈ: ദുബൈ നഗരത്തെ കൂടുതൽ ഹരിതാഭമാക്കാനുള്ള പുതിയ നീക്കത്തിന്റെ ഭാഗമായി 1,200 ഫ്ലേം ട്രീകൾ കൂടി വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ. വേനൽക്കാലത്ത് ചുവപ്പും ഓറഞ്ചും നിറഞ്ഞ പൂക്കളാൽ നഗരവീഥികളെ അലങ്കരിക്കുന്ന ഫ്ലേം ട്രീകൾ ദുബൈയുടെ പ്രധാന സീസണൽ പ്രതീകങ്ങളിലൊന്നായി ഇതിനോടകം മാറിയിട്ടുണ്ട്.
ദുബൈ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വമാണ് പ്രചോദനമായത്. ദുബൈയുടെ ജീവന്തതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് ഫ്ലേം ട്രീയെന്ന് വിശേഷിപ്പിച്ച ഷെയ്ഖ് ഹംദാൻ, നഗരത്തിലെ റോഡുകൾ, പാർക്കുകൾ, താമസമേഖലകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാകെ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ നിർദേശം നൽകിയിരുന്നു.
ഇതിന്റെ ഭാഗമായി വീട്ടുവളപ്പുകളിലും ഫാമുകളിലും നട്ടുപിടിപ്പിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് തൈകൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഈ മാസം ആദ്യം അമ്മാൻ സ്ട്രീറ്റിന്റെ മധ്യഭാഗത്തും ആറു റൗണ്ട്ബൗട്ടുകളിലുമായി 10 കിലോമീറ്റർ ദൂരത്തിൽ 1,000 ഫ്ലേം ട്രീകൾ നട്ടുപിടിപ്പിച്ചുവെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു. മിർദിഫിലെ സ്ട്രീറ്റ് 15 ഉൾപ്പെടെയുള്ള മേഖലകളിലും മരങ്ങൾ നട്ടിട്ടുണ്ട്.
ഇതിനോടകം തന്നെ ജുമൈറ സ്ട്രീറ്റ്, എയർപോർട്ട് റോഡ്, സഫാ പാർക്ക്, ദുബൈ കനാൽ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ഉൾപ്പെടെ നഗരത്തിലെ റോഡുകളിലും പാർക്കുകളിലുമായി 50,000-ത്തിലധികം ഫ്ലേം ട്രീകൾ വളർന്നു നിൽക്കുന്നു.
പരിസ്ഥിതി സംരക്ഷണവും കാർബൺ പുറന്തള്ളൽ കുറയ്ക്കലും ലക്ഷ്യമിട്ടുള്ള വിപുലമായ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കൽ. കഴിഞ്ഞ നാല് വർഷത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 6.5 ലക്ഷത്തിലധികം മരങ്ങൾ നട്ടതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
വിഎഫ്എസ് ഗ്ലോബൽ ഗ്രൂപ്പ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുബിൻ കാർക്കാരിയ പറഞ്ഞു: “ഫ്ലേം ട്രീകൾ വെറും പൂച്ചെടികളല്ല. ദുബൈയുടെ വേനൽക്കാലത്തെ അടയാളപ്പെടുത്തുന്ന പ്രത്യേക പ്രതീകമാണ് ഇവ. നഗരവീഥികൾക്ക് തണലും ഭംഗിയും നൽകുന്ന പ്രധാന ഘടകവുമാണ്.”
ദുബൈയുടെ ദീർഘദർശിയുള്ള നഗരവികസന നയങ്ങൾ ലോകത്തിന് മാതൃകയാണെന്നും, നഗരത്തിന്റെ ഭാവി പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ ഇത്തരം പദ്ധതികൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













































