അബുദാബി: യു.എ.ഇയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള തന്ത്രപ്രധാന സഹകരണവും സൗഹൃദ ബന്ധവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചതിന് യു.എ.ഇയിലെ ബ്രിട്ടീഷ് അംബാസഡർ എഡ്വേഡ് ആൻഡ്രൂ ബ്യൂചാംപ് ഹോബാർട്ടിന് ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഇൻഡിപെൻഡൻസ് ബഹുമതി സമ്മാനിച്ചു.
യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനെസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ബഹുമതി സമ്മാനിച്ചത് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹിസ് ഹൈനെസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ്. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പുരസ്കാരദാനം.
യു.എ.ഇയും യുകെയും തമ്മിലുള്ള ബന്ധം വിവിധ മേഖലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ അംബാസഡർ ഹോബാർട്ട് വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണെന്ന് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു. ഭാവിയിലെ ചുമതലകൾക്കും അദ്ദേഹം ആശംസകൾ നേർന്നു. ഇരു രാജ്യങ്ങൾക്കും ഇടയിലെ സൗഹൃദബന്ധം കൂടുതൽ വളരാൻ അദ്ദേഹത്തിന്റെ ഇടപെടലുകൾ സഹായകമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആഴത്തിലുള്ള നന്ദിയും ആദരവും അംബാസഡർ എഡ്വേഡ് ഹോബാർട്ട് രേഖപ്പെടുത്തി. പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ യു.എ.ഇ നേതൃത്വം വഹിക്കുന്ന പ്രധാന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
യു.എ.ഇയും യുകെയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെട്ടുവെന്നും തന്റെ ദൗത്യം വിജയകരമാക്കുന്നതിൽ പിന്തുണ നൽകിയ യു.എ.ഇ സർക്കാർ വകുപ്പുകൾക്കും അധികൃതർക്കും നന്ദിയുണ്ടെന്നും അംബാസഡർ വ്യക്തമാക്കി.













































