അബുദാബി: കുവൈത്തിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രാലയം. കുവൈത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള ഗുരുതരമായ ലംഘനമാണ് ഈ ആക്രമണമെന്നും യുഎഇ വ്യക്തമാക്കി.
കുവൈത്തിനെതിരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണം രാജ്യത്തിന്റെ സുരക്ഷയെ മാത്രമല്ല, മുഴുവൻ ഗൾഫ് മേഖലയുടെയും സ്ഥിരതയെയും സമാധാനത്തെയും ബാധിക്കുന്നതാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതിന്റെ ആവശ്യകതയും യുഎഇ ഓർമ്മിപ്പിച്ചു.
കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ആ രാജ്യം സ്വീകരിക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും മുൻകരുതലുകൾക്കും യുഎഇയുടെ പൂർണ പിന്തുണ ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളിലും കുവൈത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
വ്യാഴാഴ്ച പുലർച്ചെയായിരുന്നു കുവൈത്തിന്റെ വ്യോമാതിർത്തിയിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രവേശിച്ചതായി റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതിവേഗം പ്രവർത്തിച്ച് അവയെ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി കുവൈത്ത് സായുധ സേന അറിയിച്ചു.













































