കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മൻസൂർ അഹമ്മദ് റഹ്മാന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ മൻസൂർ അഹമ്മദ് റഹ്മാന്റെ മൃതദേഹം കുടുംബാംഗങ്ങൾക്ക് കൈമാറുന്നതിനായി കുവൈത്ത് അധികൃതരുമായി ഏകോപനം ശക്തമാക്കിയിരിക്കുകയാണ്.
സംഭവത്തെ തുടർന്ന് കുവൈത്തിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി സന്ദർശിച്ചു. തുടർന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൽ റഹിം അൽ അവാദിയുമായി കൂടിക്കാഴ്ച നടത്തുകയും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികളിൽ കുവൈത്ത് അധികൃതർ നൽകുന്ന സഹകരണത്തിന് ഇന്ത്യൻ അംബാസഡർ നന്ദി രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബവുമായി ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് കുവൈത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെയും അംബാസഡർ സന്ദർശിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്തിയ അംബാസഡർ, ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും നൽകുമെന്ന് ഉറപ്പുനൽകി.
പരിക്കേറ്റവരുടെ കുടുംബങ്ങളുമായും ആശുപത്രി അധികൃതരുമായും എംബസി തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്ത് വിമാനത്താവള ആക്രമണത്തെ തുടർന്ന് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ പൗരന്മാർ ചികിത്സയിൽ തുടരുന്നതിനിടെ രക്ഷാപ്രവർത്തനങ്ങളും നയതന്ത്രതല ഇടപെടലുകളും സജീവമായി തുടരുകയാണ്.












































