ദുബൈ: ഫിലിപ്പീൻസ് സ്വാതന്ത്ര്യത്തിന്റെ 128-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ സംഘടിപ്പിച്ച വമ്പൻ പരിപാടിയിൽ 40,000ത്തോളം ഫിലിപ്പീൻ പൗരന്മാർ പങ്കെടുത്തു. യു.എ.ഇയിലെ ഏറ്റവും വലിയ ഫിലിപ്പീൻ സാംസ്കാരിക സംഗമങ്ങളിലൊന്നായി മാറിയ ആഘോഷം വർണാഭമായ കാഴ്ചകളാലും സാംസ്കാരിക വൈവിധ്യത്താലും ശ്രദ്ധേയമായി.
‘എമിറേറ്റ്സ് ലവ്സ് ഫിലിപ്പീൻസ്’ സംരംഭത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള ഫിലിപ്പീനോകൾക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി ആളുകളും പങ്കാളികളായി. ഫിലിപ്പീൻ പാരമ്പര്യവും സംഗീതവും ഭക്ഷണവും സംസ്കാരവും അടുത്തറിയാനുള്ള അവസരമായാണ് ആഘോഷം മാറിയത്. യു.എ.ഇയും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിലുള്ള ദൃഢമായ സൗഹൃദബന്ധത്തിന്റെ പ്രതീകമായും പരിപാടി വിലയിരുത്തപ്പെട്ടു.
പരമ്പരാഗത ഫിലിപ്പീൻ വേഷവിധാനങ്ങളും സംഗീതവും കലാപരിപാടികളും ആഘോഷവേദിയെ ഉത്സവപ്രതീതിയിലാക്കി. കുടുംബാംഗങ്ങളും സുഹൃത്തുക്കളും സാമൂഹിക സംഘടനകളും ഒരുമിച്ചുകൂടി സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം വിദേശമണ്ണിൽ ആഘോഷിക്കുന്നതിന്റെ ആവേശം പങ്കുവെച്ചു.
സ്വാതന്ത്ര്യദിനാഘോഷം മാത്രമല്ല, യു.എ.ഇയുടെ വളർച്ചയിലും വികസനത്തിലും ഫിലിപ്പീൻ സമൂഹം നൽകിയ സംഭാവനകളെ ആദരിക്കുന്ന വേദിയായും പരിപാടി മാറി. ആരോഗ്യരംഗം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖല, ബിസിനസ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ഫിലിപ്പീനോകൾ യു.എ.ഇയുടെ സാമൂഹിക-സാമ്പത്തിക രംഗത്ത് നിർണായക പങ്കുവഹിക്കുന്നവരാണ്.
സഹിഷ്ണുത സഹവർത്തിത്വ വകുപ്പ് മന്ത്രിയായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, യു.എ.ഇയിലെ ഫിലിപ്പീൻസ് അംബാസഡർ അൽഫോൻസോ ഫെർഡിനാൻഡ് എ. വെർ, ദുബൈയിലെ ഫിലിപ്പീൻസ് കോൺസൽ ജനറൽ അംബ്രോസിയോ ബ്രയാൻ എഫ്. എൻസിസോ മൂന്നാമൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ ഫിലിപ്പീൻ ബിസിനസ് കൗൺസിലുകൾ, സാമൂഹിക സംഘടനകൾ, യു.എ.ഇയിലെ ഫിലിപ്പീൻ സ്കൂളുകൾ എന്നിവയുടെ പ്രതിനിധികളും ആഘോഷങ്ങളിൽ പങ്കെടുത്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത് ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു, ഒരു രാജ്യത്തിന്റെ യഥാർഥ ശക്തി സമാധാനകാലത്തും ആഘോഷവേളകളിലും മാത്രമല്ല, വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന സമയത്തും പ്രകടമാകുന്നതാണെന്ന്. നിലവിലെ പ്രാദേശിക സംഘർഷങ്ങളും സുരക്ഷാ വെല്ലുവിളികളും നേരിടുമ്പോൾ യു.എ.ഇ നേതൃത്വം കാഴ്ചവെച്ച ദീർഘവീക്ഷണവും ഐക്യവും രാജ്യത്തിന് ആത്മവിശ്വാസം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവസം മുഴുവൻ നീണ്ടുനിന്ന പരിപാടികളിൽ ഫിലിപ്പീൻ നടിയും ഗായികയുമായ ആർസി മുനോസ്, ജനപ്രിയ പി-പോപ്പ് സംഗീത ഗ്രൂപ്പുകളായ വൺ, ജി22, അലമാറ്റ് എന്നിവരുടെ പ്രകടനങ്ങൾ വലിയ ജനപങ്കാളിത്തം നേടി. സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് കോൺസർട്ട് അന്തരീക്ഷം സമ്മാനിച്ചു.
ഫിലിപ്പീൻ പൈതൃകത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ‘സഗാല’ പരമ്പരാഗത ഘോഷയാത്രയും വിവിധ പ്രവിശ്യകളുടെ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കാർണിവൽ പരേഡും സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗത വേഷങ്ങളും കലാരൂപങ്ങളും രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സാംസ്കാരിക വൈവിധ്യത്തെയും പരിചയപ്പെടുത്തുന്നതായി.
ആഘോഷപരിപാടികൾക്കപ്പുറം, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള സഹിഷ്ണുത, സഹവർത്തിത്വം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയുടെ ദീർഘകാല പ്രതിബദ്ധതയുടെ പ്രതിഫലനമായും ഈ വേദി മാറി.













































