ദുബായ്: യുഎഇയിലെ പ്രവാസ മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന മാതൃഭൂമി ദിനപത്രത്തിന്റെ ഷാർജ റിപ്പോർട്ടർ ഇ.ടി. പ്രകാശിന് ദുബായിൽ മാധ്യമ സുഹൃത്തുക്കൾ ഹൃദ്യമായ യാത്രയയപ്പ് നൽകി. 28 വർഷത്തെ പ്രവാസ ജീവിതത്തിനും മാധ്യമ പ്രവർത്തനത്തിനും വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രകാശിനെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
യുഎഇയിലെ മാധ്യമരംഗത്ത് ദീർഘകാലമായി പ്രവർത്തിച്ച ഇ.ടി. പ്രകാശ് വാർത്താ റിപ്പോർട്ടിങ്ങിലൂടെയും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും പ്രവാസി സമൂഹത്തിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളെ അനുസ്മരിച്ചും ഭാവി ജീവിതത്തിന് ആശംസകൾ നേർന്നുമാണ് സഹപ്രവർത്തകരും മാധ്യമ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തത്.


ചടങ്ങിൽ എം.സി.എ. നാസർ, കെ.എം. അബ്ബാസ്, എൽവിസ് ചുമ്മാർ, ഭാസ്കർ രാജ്, സുരേഷ് വെള്ളിമറ്റം, ജമാലുദ്ദീൻ, മിന്റു പി. ജേക്കബ്, സജ്‌ല ശശീന്ദ്രൻ, സഹൽ, പ്രമദ് ബി. കുട്ടി, ശ്രീരാജ്, മിനി പത്മ, തൻസി ഹാഷിർ, ഷിൻസ്, മുഷീർ, ഷിനോജ് ഷംസുദ്ദീൻ, വനിത വിനോദ്, റോയ് റാഫേൽ, അനൂപ് കീച്ചേരി, സാദിഖ് കാവിൽ എന്നിവർ സംസാരിച്ചു.
പ്രവാസ മാധ്യമരംഗത്തെ അനുഭവങ്ങളും സഹപ്രവർത്തകരുമായുള്ള ബന്ധങ്ങളും അനുസ്മരിച്ച് ഇ.ടി. പ്രകാശ് മറുപടി പ്രസംഗം നടത്തി. വർഷങ്ങളായുള്ള മാധ്യമ പ്രവർത്തനത്തിനിടെ ലഭിച്ച പിന്തുണയ്ക്കും സൗഹൃദത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
പ്രവാസ മാധ്യമപ്രവർത്തകരുടെ സൗഹൃദവും കൂട്ടായ്മയും പ്രതിഫലിപ്പിച്ച ചടങ്ങ്, ഇ.ടി. പ്രകാശിന്റെ ദീർഘകാല സേവനങ്ങളെ ആദരിക്കുന്ന വേദിയായും മാറി.















































