ദുബായ്: ഹത്ത മലനിരകളിൽ വഴിതെറ്റി കുടുങ്ങിയ അറബ് സ്വദേശിയെ രണ്ട് ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിൽ വിജയകരമായി രക്ഷപ്പെടുത്തി ദുബൈ പൊലീസ്. ഹത്ത പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പ്രത്യേക രക്ഷാപ്രവർത്തന സംഘങ്ങളും എമർജൻസി റെസ്ക്യൂ യൂണിറ്റുകളും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്. കണ്ടെത്തിയ ശേഷം ഹെലികോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്താണ് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.
കഴിഞ്ഞ ശനിയാഴ്ച ഹത്ത പർവതനിരകളിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതായും അടിയന്തര സഹായം ആവശ്യമാണെന്നും അറിയിച്ചുള്ള വിവരം ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഓപ്പറേഷൻസിന് കീഴിലുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന് ലഭിച്ചതായി ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെത്ബി അറിയിച്ചു.
വിവരം ലഭിച്ചതിന് പിന്നാലെ തന്നെ നിരീക്ഷണ-രക്ഷാപ്രവർത്തന യൂണിറ്റുകൾ ഉൾപ്പെടുന്ന ‘ബ്രേവ് ടീം’ ദൗത്യത്തിനായി നിയോഗിച്ചു. ഹത്ത പൊലീസ് പട്രോളിങ് സംഘം, നാഷണൽ ആംബുലൻസ് എയർ യൂണിറ്റ്, ദുബൈ പൊലീസ് എയർ വിങ്, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂവിന്റെ ഡിഫിക്കൽറ്റ് മിഷൻസ് ടീം, നാഷണൽ ഗാർഡ് പട്രോളിങ് സംഘം, ദുബൈ കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസിലെ പാരാമെഡിക്കൽ വിഭാഗം എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
റിപ്പോർട്ടിൽ ലഭിച്ച ലൊക്കേഷൻ കൃത്യമല്ലാതിരുന്നതും പ്രദേശത്തിന്റെ ദുർഘടമായ ഭൂപ്രകൃതിയും കുത്തനെയുള്ള മലഞ്ചെരിവുകളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയായി. എന്നിരുന്നാലും രക്ഷാസംഘങ്ങളുടെ അനുഭവസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി വ്യാപകമായ തിരച്ചിൽ തുടരുകയായിരുന്നു. ഒടുവിൽ രണ്ട് ദിവസത്തെ പരിശ്രമത്തിനൊടുവിൽ മലനിരകളിൽ കുടുങ്ങിക്കിടന്നയാളെ കണ്ടെത്തി സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു.
അവശനിലയിലായിരുന്ന വ്യക്തിക്ക് ഉടൻ തന്നെ പ്രാഥമിക ചികിത്സയും ആവശ്യമായ വൈദ്യസഹായവും നൽകിയതായി അധികൃതർ അറിയിച്ചു.
മലനിരകളും താഴ്‌വരകളും അണക്കെട്ടുകളും പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ വർഷം മുഴുവൻ ആയിരക്കണക്കിന് സന്ദർശകരും വിനോദസഞ്ചാരികളും ഹത്ത മേഖലയിലേക്ക് എത്തുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ഹത്ത പൊലീസ് എപ്പോഴും സജ്ജമാണെന്ന് ബ്രിഗേഡിയർ അൽ കെത്ബി വ്യക്തമാക്കി.
ദുർഘട പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ പ്രത്യേകമായി രൂപകൽപന ചെയ്ത ആധുനിക പട്രോളിങ് വാഹനങ്ങളാണ് ഹത്ത പൊലീസ് ഉപയോഗിക്കുന്നത്. പ്രത്യേക ടയറുകൾ, സ്മാർട്ട് സാങ്കേതികവിദ്യകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുമായി ബന്ധിപ്പിച്ച ആശയവിനിമയ സംവിധാനങ്ങൾ, സമ്പൂർണ രക്ഷാപ്രവർത്തന ഉപകരണങ്ങൾ എന്നിവ ഈ വാഹനങ്ങളുടെ പ്രത്യേകതകളാണ്. ഇത്തരം ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് 24 മണിക്കൂറും പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലയിലോ താഴ്‌വരകളിലോ അടിയന്തര സാഹചര്യം നേരിടുന്നവർ ഉടൻ 999 എന്ന അടിയന്തര നമ്പറിലോ ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ എസ്.ഒ.എസ് സംവിധാനത്തിലൂടെയോ സഹായം തേടണമെന്ന് അധികൃതർ നിർദേശിച്ചു.













































