ദുബായ്: കാൽനടയാത്രക്കാരുടെയും സൈക്കിൾ യാത്രികരുടെയും സുരക്ഷയും യാത്രാസൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി 2030ഓടെ 31 പുതിയ കാൽനടപ്പാലങ്ങളും തുരങ്കങ്ങളും നിർമിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. 2026 മുതൽ 2030 വരെയുള്ള പഞ്ചവത്സര വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
നഗരത്തിലെ പ്രധാന ജനവാസ മേഖലകൾ, സാമ്പത്തിക കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമിക്കുന്നത്. ജനസാന്ദ്രത, ഗതാഗത ആവശ്യകത, യാത്രാ സുരക്ഷ എന്നിവ വിലയിരുത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ സ്ഥലങ്ങൾ തിരഞ്ഞെടുത്തതെന്ന് ആർടിഎ അറിയിച്ചു.
ദുബായെ കാൽനടയാത്രക്കും സൈക്കിൾ യാത്രയ്ക്കും ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നാക്കി മാറ്റുകയെന്ന ഭരണകൂടത്തിന്റെ ദീർഘകാല കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ വികസനമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ വ്യക്തമാക്കി. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളായ ഷെയ്ഖ് സായിദ് റോഡിലും അൽ ഇത്തിഹാദ് റോഡിലും ഉൾപ്പെടെ വിവിധ പ്രധാന പാതകളിലാണ് പുതിയ പാലങ്ങൾ ഉയരുക.
യാത്രാസുരക്ഷ രംഗത്ത് ദുബായ് കൈവരിച്ച നേട്ടങ്ങളും ആർടിഎ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2006ൽ വെറും 26 കാൽനടപ്പാലങ്ങളും തുരങ്കങ്ങളും മാത്രമുണ്ടായിരുന്ന ദുബായിൽ 2025ഓടെ ഈ എണ്ണം 178 ആയി ഉയർന്നു. 585 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ഫലമായി 2007ൽ ഒരു ലക്ഷം പേരിൽ 9.5 ആയിരുന്ന കാൽനടയാത്രക്കാരുടെ മരണനിരക്ക് 2025ൽ 0.22 ആയി കുറഞ്ഞു. മരണനിരക്കിൽ 98 ശതമാനത്തിന്റെ കുറവാണ് ഇതിലൂടെ കൈവരിച്ചതെന്ന് ആർടിഎ വ്യക്തമാക്കി.
നിലവിലെ ഗതാഗത, അടിസ്ഥാനസൗകര്യ സംവിധാനങ്ങളിൽ 88 ശതമാനം താമസക്കാരും സംതൃപ്തരാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, സൈക്കിൾ, ഇ-സ്കൂട്ടർ ഉപയോഗത്തിലും ഗണ്യമായ വർധന രേഖപ്പെടുത്തി. 2023ൽ 307 ദശലക്ഷമായിരുന്ന കാൽനട യാത്രകൾ 2025ൽ 326 ദശലക്ഷമായി ഉയർന്നു. 2024ൽ 46.6 ദശലക്ഷമായിരുന്ന സൈക്കിൾ യാത്രകൾ 2025ൽ 57.3 ദശലക്ഷമായി വർധിക്കുകയും ചെയ്തു.
സമീപകാലത്ത് ആർടിഎ മൂന്ന് ആധുനിക കാൽനടപ്പാലങ്ങളുടെ നിർമാണം പൂർത്തിയാക്കിയിരുന്നു. അൽ സുഫൂഹ്, ദുബൈ ഹിൽസ്, ബർഷ മേഖലകളെ ബന്ധിപ്പിക്കുന്നതിനായി ഷെയ്ഖ് സായിദ് റോഡിൽ 528 മീറ്റർ നീളത്തിലും അൽ ഖൈൽ റോഡിൽ 501 മീറ്റർ നീളത്തിലും നിർമ്മിച്ച പാലങ്ങളിൽ സൈക്കിളുകൾക്കായി പ്രത്യേക ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. അൽ ഖൂസ് ക്രിയേറ്റീവ് സോണിലെ അൽ മനാര സ്ട്രീറ്റിൽ 45 മീറ്റർ നീളമുള്ള മറ്റൊരു ആകർഷക പാലവും തുറന്നു നൽകിയിട്ടുണ്ട്.
ഇതിനൊപ്പം മൂന്ന് വൻകിട കാൽനടപ്പാലങ്ങളുടെ നിർമാണവും പുരോഗമിക്കുകയാണ്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് കുറുകെ മുഹൈസിനയെയും അൽ തവാറിനെയും ബന്ധിപ്പിക്കുന്ന 554 മീറ്റർ നീളമുള്ള പാലം, ദുബൈ-അൽ ഐൻ റോഡിന് കുറുകെ ലിവാനും സിലിക്കൺ ഒയാസിസും തമ്മിൽ ബന്ധിപ്പിക്കുന്ന 730 മീറ്റർ നീളമുള്ള പാലം, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി അൽ സുഖൂഖ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന ആധുനിക പാലം എന്നിവയാണ് പ്രധാന പദ്ധതികൾ.
ലിഫ്റ്റുകൾ, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ, സൈക്കിൾ സൗഹൃദ സൗകര്യങ്ങൾ എന്നിവയോടെ നിർമ്മിക്കുന്ന ഈ പാലങ്ങൾ ദുബായിലെ യാത്രാ സുരക്ഷയെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് വിലയിരുത്തൽ. റോഡ് അപകടങ്ങളിലെ മരണങ്ങൾ പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർടിഎ ഈ പദ്ധതികൾ നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.















































