കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും ലക്ഷങ്ങളുടെ ആഡംബര വാച്ചുകളും വിദേശത്തുള്ള ഉടമസ്ഥരുടെ വീട്ടിലെത്തിച്ചു നൽകി ദുബായ് പോലീസിന്റെ ലൂസ് ആൻഡ് ഫൗണ്ട് വിഭാഗം.
ദുബായ് : കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നഷ്ടപ്പെട്ട 6,040-ലധികം സാധനങ്ങൾ തിരികെ കണ്ടെത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉടമകൾക്ക് ദുബായ് പോലീസ് സുരക്ഷിതമായി എത്തിച്ചുനൽകി.
ദുബായ് സന്ദർശിച്ച് മടങ്ങിയ വിദേശ വിനോദസഞ്ചാരികൾക്കും പ്രവാസികൾക്കും തിരികെ വരാതെ തന്നെ തങ്ങളുടെ വസ്തുക്കൾ ഓൺലൈനായി കൈപ്പറ്റാൻ സഹായിക്കുന്ന സ്മാർട്ട് ഡെലിവറി സംവിധാനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.
20 ലക്ഷത്തിലധികം ദിർഹം വിലമതിക്കുന്ന ഡയമണ്ട് മാല, 1,50,000 ദിർഹം വിലയുള്ള റോളക്സ് വാച്ച് തുടങ്ങിയ വിലകൂടിയ വസ്തുക്കളാണ് പോലീസ് ഉടമകൾക്ക് കൈമാറിയത്. വസ്തുക്കൾ നഷ്ടപ്പെട്ട കാര്യം പോലീസിൽ നിന്ന് ഫോൺ കോൾ ലഭിക്കുമ്പോഴാണ് പല വിനോദസഞ്ചാരികളും തിരിച്ചറിയുന്നത് തന്നെ.
2015-ൽ ആരംഭിച്ച ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ് എയർപോർട്ടുകൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ ദുബായിലെ 1,600-ഓളം പങ്കാളികളെ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഒരു ഏകീകൃത ഡിജിറ്റൽ നെറ്റ്‌വർക്ക് വഴി ഏകോപിപ്പിച്ചാണ് വസ്തുക്കളുടെ ഉടമസ്ഥരെ കണ്ടെത്തുന്നത്.
യുഎഇയുടെ നിലവിലുള്ള നിയമമനുസരിച്ച് വീണ്ടെടുത്ത വസ്തുക്കൾകാശപ്പെടാൻ ഉടമസ്ഥർക്ക് മൂന്ന് മാസത്തെ സമയപരിധി ലഭിക്കും. ഈ സമയപരിധിക്കുള്ളിൽ ആരും എത്തിയില്ലെങ്കിൽ നിയമപരമായ ലേല നടപടികളിലേക്ക് നീങ്ങും. ലേലത്തിൽ ലഭിക്കുന്ന തുക മൂന്ന് വർഷത്തേക്ക് സൂക്ഷിക്കുകയും, പിന്നീട് ഉടമ എത്തുമ്പോൾ കൈമാറുകയും ചെയ്യും.
വ്യക്തിപരമായ വൈകാരിക മൂല്യമുള്ള വസ്തുക്കൾക്കും പോലീസ് തുല്യ പ്രാധാന്യം നൽകുന്നുണ്ടെന്ന് ലോസ്റ്റ് ആൻഡ് ഫൗണ്ട് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.










