‘യങ് മെർച്ചന്റ് 2026’- പ്രദർശനത്തിൽ യുവ സംരംഭകരെ അഭിനന്ദിച്ച് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി
ദുബായ്:ജി.ഡി.ആർ.എഫ്.എ ദുബായ് സംഘടിപ്പിക്കുന്ന ‘യങ് മെർച്ചന്റ് 2026’ (Young Merchant 2026) കുട്ടികളുടെ വ്യാപാരമേള യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി സന്ദർശിച്ചു.ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് മന്ത്രിയെ സ്വീകരിച്ചത്.പ്രദർശനത്തിലെ വിവിധ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി കുട്ടികൾ അവതരിപ്പിച്ച ആശയങ്ങളും ഉൽപ്പന്നങ്ങളും നേരിട്ട് വിലയിരുത്തുകയും അവരുമായി സൗഹൃദപരമായി സംവദിക്കുകയും ചെയ്തു.
ചെറുപ്രായത്തിൽ തന്നെ സംരംഭകത്വ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നുവരുന്ന കുട്ടികളുടെ ആത്മാർഥതയും സർഗാത്മകതയും അദ്ദേഹം അഭിനന്ദിച്ചു. പ്രദർശനത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കുട്ടികളുടെ സംരംഭക സ്വപ്നങ്ങൾക്ക് പുതുഊർജം പകരുകയും ചെയ്ത സന്ദർശനമായിരുന്നുവെന്ന് ജി ഡി ആർ എഫ് എ അധികൃതർ അറിയിച്ചു.

കുട്ടികളിൽ ചെറുപ്പം മുതൽ തന്നെ സംരംഭകത്വ ചിന്ത, ബിസിനസ് നൈപുണ്യം, സാമ്പത്തിക അവബോധം, ആത്മവിശ്വാസം എന്നിവ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജി.ഡി.ആർ.എഫ്.എ ദുബായ് ‘യങ് മെർച്ചന്റ് 2026’ സംഘടിപ്പിക്കുന്നത്.ജി.ഡി.ആർ.എഫ്.എ ദുബായുടെ ആസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയിൽ കുട്ടികൾക്ക് സ്വന്തം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും അവസരമൊരുക്കിയിട്ടുണ്ട്. ഒരു ചെറിയ വിപണിയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ സജ്ജമാക്കിയ സ്റ്റാളുകളിൽ കുട്ടികൾ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയും വിലപേശുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു.വ്യാപാരത്തിന്റെ അടിസ്ഥാന ഘട്ടങ്ങൾ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരമാണ് ഇതിലൂടെ അവർക്ക് ലഭിക്കുന്നത്.

പരസ്പരം ആശയങ്ങൾ കൈമാറാനും ഉപഭോക്താക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും സൗഹൃദപരമായ മത്സരത്തിലൂടെ ബിസിനസ് ലോകത്തിന്റെ അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കാനുമുള്ള അവസരവും ഈ മേള ഒരുക്കുന്നു. ക്ലാസ് മുറികളിലെ പഠനത്തിനപ്പുറം യഥാർഥ ജീവിതാനുഭവങ്ങളിലൂടെ പഠിക്കാനുള്ള വേദിയായാണ് ‘യങ് മെർച്ചന്റ് 2026’ ശ്രദ്ധ നേടുന്നത്.യുവതലമുറയിലെ കഴിവുകളെ കണ്ടെത്തി അവരെ ഭാവിയിലെ നവീന സംരംഭകരായി വളർത്തുകയെന്ന ദുബായ് സർക്കാരിന്റെ ദീർഘദർശനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇന്നത്തെ ഈ കുഞ്ഞുസംരംഭകർ നാളെയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകുന്ന വ്യവസായികളായും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സംരംഭകരായും മാറുമെന്ന പ്രതീക്ഷയാണ് പദ്ധതിക്ക് പിന്നിലുള്ളത്. സാമ്പത്തിക വളർച്ചയ്ക്ക് അടിസ്ഥാനമായ സംരംഭക സംസ്കാരം ബാല്യത്തിൽ തന്നെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം, ദുബായ് യുവതലമുറയെ ശാക്തീകരിക്കുന്നതിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായും വിലയിരുത്തപ്പെടുന്നു.











