അബൂദബി: സ്‌കൂള്‍ ഫീസ് കുടിശികയുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതില്‍ തടസ്സം സൃഷ്ടിക്കരുതെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അബൂദബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് (ADEC) കര്‍ശന നിര്‍ദേശം നല്‍കി. ഫീസ് അടയ്ക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും വിദ്യാര്‍ഥികളുടെ പരീക്ഷാ അവകാശം നിഷേധിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് അധികാരമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഫീസ് പിരിവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ക്രമപ്പെടുത്തുന്നതിനാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഫീസ് കുടിശികയുള്ള രക്ഷിതാക്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് മുമ്പ് സ്‌കൂളുകള്‍ നിശ്ചിത നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
നിലവിലെ ചട്ടപ്രകാരം, ഫീസ് കുടിശികയുള്ള രക്ഷിതാക്കള്‍ക്ക് ഓരോ ആഴ്ചയുടെയും ഇടവേളകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നോട്ടീസ് നല്‍കണം. ഇതിന് ശേഷവും ഫീസ് അടയ്ക്കാത്ത സാഹചര്യത്തില്‍ ഒരു അധ്യയന ടേമില്‍ ഒരുതവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് വിദ്യാര്‍ഥിയെ ക്ലാസില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്.
അതേസമയം, പരീക്ഷാ ഫലങ്ങള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി), ഇലക്ട്രോണിക് സ്റ്റുഡന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ESIS) വഴിയുള്ള സ്‌കൂള്‍ മാറ്റം തുടങ്ങിയ ചില സേവനങ്ങള്‍ നിയമപരമായി തടഞ്ഞുവെക്കാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുനഃരജിസ്‌ട്രേഷന്‍ തടയാനും സ്‌കൂളുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഫീസ് കുടിശിക കാരണം അടുത്ത വര്‍ഷം പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനം അധ്യയന വര്‍ഷം അവസാനിക്കുന്നതിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണമെന്ന് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും ഈ നയങ്ങള്‍ പൂര്‍ണമായി നടപ്പാക്കേണ്ടതുണ്ടെന്നും വകുപ്പ് അറിയിച്ചു. ഫീസ് പിരിവ്, കുടിശിക, വൈകിയുള്ള പേയ്മെന്റുകള്‍ എന്നിവ സംബന്ധിച്ച വ്യക്തവും സുതാര്യവുമായ നയങ്ങള്‍ സ്‌കൂളുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിദ്യാഭ്യാസ നയങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇമാറാത്തി സംസ്‌കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുക, വിദ്യാര്‍ഥികളുടെ ആരോഗ്യം-സുരക്ഷ ഉറപ്പാക്കുക, ഭാവി തൊഴില്‍ മേഖലകള്‍ക്ക് ആവശ്യമായ കഴിവുകള്‍ വളര്‍ത്തുക, മികച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നീ നാല് പ്രധാന മുന്‍ഗണനകളെ അടിസ്ഥാനമാക്കിയാണ് പുതിയ വിദ്യാഭ്യാസ സമീപനം നടപ്പാക്കുന്നത്.














































