ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കേന്ദ്രങ്ങളിലൊന്നായി മാറാൻ ലക്ഷ്യമിട്ട് വികസിപ്പിക്കുന്ന ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 2032-ഓടെ പ്രവർത്തനം ആരംഭിക്കാനൊരുങ്ങുന്നു. യാത്രക്കാരുടെ സൗകര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന നിരവധി നൂതന സംവിധാനങ്ങളോടെയാണ് വിമാനത്താവളം ഒരുങ്ങുന്നത്. ദുബൈ വേൾഡ് സെൻട്രലിൽ 128 ബില്യൺ ദിർഹം ചെലവഴിച്ച് നടപ്പാക്കുന്ന വമ്പൻ പദ്ധതിയാണിത്.
പരമ്പരാഗത വിമാനത്താവള അനുഭവങ്ങളെ മാറ്റിമറിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് ആൽ മക്തൂം വിമാനത്താവളത്തിൽ ഒരുക്കുന്നത്. യാത്രക്കാർക്ക് ടെർമിനലിൽ എത്തുന്നതിന് മുമ്പ് തന്നെ ബാഗേജ് കൈമാറാനും ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാനും സാധിക്കുന്ന സംവിധാനമാണ് ഇതിൽ പ്രധാന ആകർഷണം. ഇതോടെ നീണ്ട ചെക്ക്-ഇൻ ക്യൂകളിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
വിമാനത്താവളത്തിനകത്തെ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനായി 14 സ്റ്റേഷനുകളുള്ള ഭൂഗർഭ മൾട്ടി-ട്രാക്ക് ട്രെയിൻ ശൃംഖലയും ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സംവിധാനവും ഒരുക്കും. ടെർമിനലുകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, പ്രധാന യാത്രാ മേഖലകൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഈ സംവിധാനം യാത്രക്കാരുടെ സഞ്ചാരം വേഗത്തിലും സൗകര്യപ്രദമായും നടത്താൻ സഹായിക്കും.
ബാഗേജ് കൈകാര്യം ചെയ്യുന്നതിലും അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തും. മണിക്കൂറിൽ പതിനായിരക്കണക്കിന് ബാഗുകൾ വേഗത്തിൽ പ്രോസസ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. ഇതിലൂടെ ബാഗേജ് കൈമാറ്റത്തിലെ കാലതാമസം ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
വിമാനത്താവളത്തെ യുഎഇയിലെ പ്രധാന ഗതാഗത ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്റ്റിവിറ്റിക്കും പദ്ധതിയിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ദേശീയ റെയിൽവേ പദ്ധതിയായ ഇത്തിഹാദ് റെയിലിന് ദുബൈ വേൾഡ് സെൻട്രലിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. ട്രെയിൻ സ്റ്റേഷനുകളിൽ നിന്ന് തന്നെ യാത്രക്കാർക്ക് ചെക്ക്-ഇൻ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനവും ഭാവിയിൽ നടപ്പാക്കാൻ സാധ്യതയുണ്ട്.
അതേസമയം, ദുബായിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളായ ദുബൈ ഇന്റർനാഷണൽ എയർപോർട്ടിനെയും ആൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെയും ബന്ധിപ്പിക്കുന്ന പ്രത്യേക എയർപോർട്ട് എക്‌സ്പ്രസ് റെയിൽ ലിങ്കും പദ്ധതിയുടെ ഭാഗമാണ്. ഏകദേശം 55 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബന്ധപാതയുടെ പഠനത്തിനും രൂപകൽപ്പനയ്ക്കുമായി കൺസൾട്ടന്റുമാരെ ക്ഷണിച്ചതായാണ് റിപ്പോർട്ടുകൾ.
പദ്ധതി പൂർത്തിയാകുന്നതോടെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം ദുബായുടെ മാത്രമല്ല, ലോക വ്യോമയാന മേഖലയുടെയും പ്രധാന കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. യാത്രക്കാരുടെ അനുഭവം കൂടുതൽ വേഗത്തിലാക്കുകയും സാങ്കേതികവിദ്യ അധിഷ്ഠിത സേവനങ്ങളിലൂടെ പുതിയ യാത്രാ സംസ്കാരം സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.














































