തടവുകാരുടെ കൈമാറ്റത്തിൽ യുഎഇ നടത്തുന്ന മധ്യസ്ഥശ്രമങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് നന്ദിയറിയിച്ചു.
അബുദാബി — യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഫോണിൽ സമഗ്രമായ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെയും രാജ്യാന്തര തലത്തിലെയും നിലവിലെ സാഹചര്യങ്ങൾ ഇരുനേതാക്കളും അവലോകനം ചെയ്തു.
മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഇരുനേതാക്കളും അടിവരയിട്ടു. നയതന്ത്ര മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന നിലപാട് യുഎഇ പ്രസിഡന്റ് ആവർത്തിച്ചു.
യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട നിലവിലെ വിവരങ്ങൾ വ്ലാദിമിർ പുടിൻ ശൈഖ് മുഹമ്മദുമായി പങ്കുവെച്ചു. റഷ്യയും യുക്രൈനും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന് യുഎഇ വഹിച്ച മാനുഷിക മധ്യസ്ഥതയ്ക്ക് പുടിൻ പ്രത്യേക നന്ദി രേഖപ്പെടുത്തി. ഉഭയകക്ഷി സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.










