അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും നിയമപരമായി ട്യൂഷൻ എടുക്കാം; ‘പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്’ സൗജന്യമായി ലഭിക്കും.
ദുബായ്: യുഎഇയിലെ പ്രവാസി സമൂഹത്തിനും അധ്യാപകർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് രാജ്യത്ത് സ്വകാര്യ ട്യൂഷനുകൾക്ക് ഔദ്യോഗികമായി അനുമതി നൽകി. മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയവും (MoHRE) വിദ്യാഭ്യാസ മന്ത്രാലയവും (MoE) സംയുക്തമായാണ് ‘പ്രൈവറ്റ് ടീച്ചർ വർക്ക് പെർമിറ്റ്’ (Private Teacher Work Permit) പ്രഖ്യാപിച്ചത്. ഇതോടെ യുഎഇയിൽ നിലനിന്നിരുന്ന അനധികൃത ട്യൂഷൻ വിലക്ക് അവസാനിച്ചു.
വിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും അനധികൃത ട്യൂഷൻ മാഫിയകളെ തടയാനുമാണ് മന്ത്രാലയം പുതിയ ലൈസൻസിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമപ്രകാരം സ്കൂൾ അധ്യാപകർ, സർവ്വകലാശാല വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ എന്നിവർക്ക് തങ്ങളുടെ ജോലി സമയത്തിന് ശേഷം നിയമപരമായി ട്യൂഷൻ ക്ലാസുകൾ എടുക്കാവുന്നതാണ്.
പഠന നിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വ്യാജ ട്യൂട്ടർമാരിൽ നിന്ന് സംരക്ഷിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തികച്ചും സൗജന്യമായാണ് മന്ത്രാലയം ഈ വർക്ക് പെർമിറ്റ് അനുവദിക്കുന്നത്. അർഹരായവർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലുകൾ വഴി പെർമിറ്റിനായി അപേക്ഷിക്കാം.
പെർമിറ്റ് ലഭിക്കുന്നതിനായി അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഗുഡ് കോൺഡക്ട് സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. നിലവിൽ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിൽ തൊഴിലുടമയിൽ നിന്നുള്ള നോൺ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും (NOC), സർവ്വകലാശാല വിദ്യാർത്ഥികളാണെങ്കിൽ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള അനുമതി പത്രവും അപേക്ഷയോടൊപ്പം നൽകണം.
മുൻപ് യുഎഇയിൽ ഔദ്യോഗിക ലൈസൻസില്ലാതെ സ്വകാര്യ ട്യൂഷനുകൾ നടത്തുന്നത് കടുത്ത നിയമലംഘനമായാണ് കണക്കാക്കിയിരുന്നത്. പിടിക്കപ്പെടുന്നവർക്ക് വലിയ തുക പിഴയും പ്രവാസികൾക്ക് നാടുകടത്തൽ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഗൾഫ് മലയാളികൾ അടക്കമുള്ള വലിയൊരു വിഭാഗം പ്രവാസികൾക്ക് പുതിയ വരുമാന മാർഗ്ഗം തുറന്നുനൽകുന്നതാണ് യുഎഇ സർക്കാരിന്റെ ഈ പുതിയ പരിഷ്കാരം.













































