ഫോകസ്ബറോയിൽ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി ഡെംബലെ മിന്നിത്തിളങ്ങിയപ്പോൾ നോർവേ തകർന്നു; ദുഃഖത്തിനിടയിലും ഫ്രാൻസിന് കരുത്തായി അസിസ്റ്റന്റ് കോച്ച് ഗൈ സ്റ്റീഫൻ.
ദുബായ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ നോർവെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആദ്യ പകുതിയിൽ തന്നെ ചരിത്രപരമായ ഹാട്രിക് നേടിയ സൂപ്പർ താരം ഉസ്മാൻ ഡെംബലെയാണ് ഫ്രഞ്ച് പടയുടെ വിജയശില്പി. 2025-ലെ വാലൺ ഡി ഓർ ജേതാവായ ഡെംബലെ കിലിയൻ എംബാപ്പെയ്ക്കൊപ്പം ചേർന്ന് നടത്തിയ മുന്നേറ്റങ്ങൾക്ക് മുന്നിൽ നോർവേ പ്രതിരോധം നിഷ്പ്രഭമായി. ഈ ആഴ്ച അന്തരിച്ച ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സിന്റെ മാതാവിനോടുള്ള ആദരസൂചകമായി ഗാലറിയിൽ ബാനറുകൾ ഉയർത്തിയാണ് ഫ്രഞ്ച് ആരാധകർ മത്സരത്തിന് എത്തിയത്.
മത്സരത്തിന്റെ 7, 20, 32 മിനിറ്റുകളിലായിരുന്നു ഡെംബലെയുടെ ഗോളുകൾ പിറന്നത്. 1994 ലോകകപ്പിൽ കാമറൂണിനെതിരെ റഷ്യൻ താരം ഒലെഗ് സാലെങ്കോ ആദ്യ പകുതിയിൽ ഹാട്രിക് നേടിയ ശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്വന്തമാക്കുന്നത്. എംബാപ്പെയുടെ പാസിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള മനോഹരമായ ഷോട്ടിലൂടെയായിരുന്നു ഡെംബലെയുടെ ആദ്യ ഗോൾ. തുടര്‍ന്ന മൂന്ന് പ്രതിരോധ നിരക്കാരെ വെട്ടിച്ച് താരം രണ്ടാമതും വലകുലുക്കി.
മറുഭാഗത്ത് സൂപ്പർ താരം എർലിങ് ഹാലണ്ടിന് ഉൾപ്പെടെ 10 പ്രമുഖ താരങ്ങൾക്ക് പരിശീലകൻ സ്റ്റാലെ സോൽബാക്കൻ വിശ്രമം അനുവദിച്ചാണ് നോർവെയെ ഇറക്കിയത്. ഡെംബലെയുടെ രണ്ടാം ഗോളിന് തൊട്ടുപിന്നാലെ തിലോ ആസ്ഗാർഡിലൂടെ നോർവേ ഒരു ഗോൾ മടക്കിയെങ്കിലും ഒൻപത് മിനിറ്റിനുള്ളിൽ ഡെംബലെ തന്റെ ഹാട്രിക് തികച്ചു. രണ്ടാം പകുതിയിൽ നോർവെയെയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി കിക്ക് ഫ്രഞ്ച് ഗോളി മൈക് മൈനൻ തടുത്തിട്ടതും നോർവെയുടെ തിരിച്ചുവരവ് സാധ്യതകൾ ഇല്ലാതാക്കി.
65-ാം മിനിറ്റിൽ ഡെംബലെയ്ക്ക് പകരം ബ്രാഡ്‌ലി ബാർകോള കളത്തിലിറങ്ങി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ യുവതാരം ഡിസയർ ഡൂറെ ഫ്രാൻസിന്റെ നാലാം ഗോളും നേടി വിജയം പൂർത്തിയാക്കി. അമ്മയുടെ വിയോഗത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ദെഷാംപ്സിന് പകരം അസിസ്റ്റന്റ് കോച്ച് ഗൈ സ്റ്റീഫൻ ആണ് ഫ്രഞ്ച് ടീമിനെ തന്ത്രങ്ങൾ ഓതിക്കൊടുത്തത്. ദെഷാംപ്സ് ശനിയാഴ്ച ടീമിനൊപ്പം ചേരുമെന്ന് സ്റ്റീഫൻ അറിയിച്ചു.
ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടങ്ങൾ: മത്സരത്തിന് മുൻപ് തന്നെ ഇരുടീമുകളും ലോകകപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്നു. ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ ഫ്രാൻസ് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡിൽ വെച്ച് മികച്ച മൂന്നാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. രണ്ടാം സ്ഥാനക്കാരായ നോർവേ ചൊവ്വാഴ്ച ടെക്സാസിലെ ആർലിംഗ്ടണിൽ ഐവറി കോസ്റ്റിനെ നേരിടും.
















