ദുബായ്: അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനൊപ്പം യാത്രക്കാരുടെ സഞ്ചാരം വേഗത്തിലും തടസ്സമില്ലാതെയും ഉറപ്പാക്കുന്ന ദുബായുടെ സ്മാർട്ട് അതിർത്തി മാനേജ്മെന്റ് മാതൃക അന്താരാഷ്ട്ര വേദിയിൽ അവതരിപ്പിച്ചു. ഇൻഡോനേഷ്യയിൽ ജൂലൈ 20 മുതൽ 22 വരെ നടന്ന ഇമിഗ്രേഷൻ ഒഫീഷ്യൽസ് കോൺഫറൻസ് 2026ലാണ് ജിഡിആർഎഫ്എ–ദുബൈ മാതൃക അവതരിപ്പിച്ചത്.നിർമിതബുദ്ധി,ഡിജിറ്റൽ സംവിധാനങ്ങൾ, യാത്രാ രേഖകളുടെ സ്മാർട്ട് പരിശോധന, റിസ്ക് മാനേജ്മെന്റ് എന്നിവ ഏകോപിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. സുരക്ഷാ സാധ്യതകൾ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ തീരുമാനങ്ങൾ കാര്യക്ഷമമായി കൈക്കൊള്ളാനും ഇത് സഹായിക്കുന്നു. അതേസമയം അനാവശ്യ കാത്തിരിപ്പ് കുറച്ച് യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുകയാണ് ലക്ഷ്യം.

ബാലി പ്രോസസിന്റെ റീജിയണൽ സപ്പോർട്ട് ഓഫീസ് സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ ഇമിഗ്രേഷൻ, സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തു. 2002ൽ ആരംഭിച്ച ബാലി പ്രോസസിൽ 45 അംഗരാജ്യങ്ങളും വിവിധ അന്താരാഷ്ട്ര സംഘടനകളും പങ്കാളികളാണ്. അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും വിവര കൈമാറ്റവുമാണ് വേദിയുടെ പ്രധാന ലക്ഷ്യം.സമ്മേളനത്തിൽ ജിഡിആർഎഫ്എ ദുബൈ പ്രതിനിധികൾ വിവിധ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി അതിർത്തി സുരക്ഷയിലെ മികച്ച മാതൃകകൾ, സാങ്കേതികവിദ്യയുടെ ഉപയോഗം, വിവര കൈമാറ്റം, സ്ഥാപന ശേഷി വികസനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തി. മേജർ ഹാഷിം അൽ ഹാഷിമിയും ക്യാപ്റ്റൻ അബ്ദുല്ല അൽ കമാലിയും ജിഡിആർഎഫ്എ ദുബൈയെ പ്രതിനിധീകരിച്ചു.
അതിർത്തി മാനേജ്മെന്റ് രംഗത്ത് യുഎഇ കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് ബാലി പ്രോസസിലെ പങ്കാളിത്തമെന്ന് ജിഡിആർഎഫ്എ ദുബൈ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഫോർ എയർപോർട്ട്സ് മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖീത്തി പറഞ്ഞു. നിർമിതബുദ്ധിയും ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം യാത്രക്കാരുടെ മികച്ച അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.










