ദുബൈ: മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തിൽ ശ്രദ്ധേയമായ നേട്ടവുമായി ദുബൈ കസ്റ്റംസ്. 2026-ലെ ആദ്യ അഞ്ച് മാസത്തിനിടെ നടത്തിയ 502 സുരക്ഷാ ഓപറേഷനുകളിലൂടെ 406 കിലോഗ്രാം മയക്കുമരുന്നും 23 ലക്ഷം നിരോധിത ലഹരിഗുളികകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര അതിർത്തികൾ വഴിയുള്ള ലഹരിക്കടത്ത് തടയാൻ അത്യാധുനിക സാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എ.ഐ.) പ്രയോജനപ്പെടുത്തിയാണ് ദുബൈ കസ്റ്റംസ് പരിശോധനകൾ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്. അപകടസാധ്യത കൂടുതലുള്ള ചരക്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള സംവിധാനങ്ങളാണ് നിലവിൽ ഉപയോഗിക്കുന്നത്.
2025-ൽ മാത്രം 1,185 ലഹരിവേട്ടകളാണ് ദുബൈ കസ്റ്റംസ് നടത്തിയത്. അതിർത്തികളിലൂടെ കടന്നുപോകുന്ന ചരക്കുകൾ പരിശോധിക്കുന്നതിൽ ഒതുങ്ങാതെ, ഡാറ്റാ വിശകലനം, റിസ്ക് മോണിറ്ററിങ്, രഹസ്യാന്വേഷണ വിവരങ്ങൾ എന്നിവ സംയോജിപ്പിച്ച് അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആധുനിക സുരക്ഷാ സംവിധാനമാണ് ദുബൈ കസ്റ്റംസ് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
എ.ഐ. അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ, അത്യാധുനിക ഡിറ്റക്ഷൻ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘങ്ങൾ, കസ്റ്റംസ് കെ9 ഡോഗ് യൂണിറ്റ് എന്നിവ സംയോജിപ്പിച്ചാണ് സുരക്ഷാ പരിശോധനകൾ നടത്തുന്നത്. ഇതോടൊപ്പം, കുറഞ്ഞ അപകടസാധ്യതയുള്ള ചരക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാനും സംശയാസ്പദമായ ചരക്കുകളിൽ കൂടുതൽ പരിശോധന ഉറപ്പാക്കാനും ഇലക്ട്രോണിക് സീലിങ് സംവിധാനവും ഉപയോഗിക്കുന്നതായി ദുബൈ കസ്റ്റംസ് അറിയിച്ചു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുകയും മയക്കുമരുന്ന് കടത്ത് ശൃംഖലകളെ നേരത്തെ തന്നെ കണ്ടെത്തി തടയുകയും ചെയ്യുന്നതിലൂടെ ആഗോളതലത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് ദുബൈ കസ്റ്റംസ് കാഴ്ചവെക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
















