എഐയും ബയോമെട്രിക് സാങ്കേതികവിദ്യയും കരുത്തായി; വെറും 3.4 സെക്കൻഡിൽ കുടിയേറ്റ നടപടികൾ പൂർത്തിയാക്കി ‘റെഡ് കാർപെറ്റ്’ സേവനം
ദുബായ്: കൃത്രിമ ബുദ്ധിയും ബയോമെട്രിക് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സ്മാർട്ട് യാത്രാസംവിധാനങ്ങളിൽ ആഗോള വ്യോമയാത്രാ മേഖലയിലെ മാതൃകാ നഗരമെന്ന സ്ഥാനം കൂടുതൽ ശക്തമാക്കി ദുബായ്.2026-ലെ ആദ്യ ആറുമാസത്തിനിടെ 9.4 മില്യണിലധികം യാത്രക്കാരനാണ് സ്മാർട്ട് ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ചു യാത്ര ചെയ്തതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു.
94,64,057 യാത്രക്കാരാണ് ദുബായുടെ സംയോജിത സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റം ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ കുടിയേറ്റ നടപടികൾ അതിവേഗത്തിലും തടസ്സരഹിതമായും പൂർത്തിയാക്കിയത്.
ഇതിൽ 90,24,736 പേർ സ്മാർട്ട് ഗേറ്റുകളിലൂടെയും 4,39,321 പേർ ഏറ്റവും നൂതനമായ ‘ട്രാവൽ വിതൗട്ട് ബോർഡേഴ്സ് – റെഡ് കാർപെറ്റ്’ സേവനത്തിലൂടെയുമാണ് യാത്ര പൂർത്തിയാക്കിയതെന്നും ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു.യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലും നടപടിക്രമങ്ങളുടെ വേഗതയും സുരക്ഷയും ഒരുപോലെ ഉറപ്പാക്കാൻ കഴിഞ്ഞത് ദുബായുടെ സാങ്കേതിക മികവിന്റെ തെളിവാണെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി.



ദുബായുടെ ഏറ്റവും ആധുനിക അതിർത്തി പരിശോധനാ സംവിധാനമായ ‘റെഡ് കാർപെറ്റ്’ സേവനം, അർഹരായ യാത്രക്കാർക്ക് യാത്രാരേഖകൾ കൈമാറുകയോ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപഴകുകയോ ചെയ്യാതെ പ്രത്യേക പാതയിലൂടെ നടന്ന് കടന്നുപോകുന്നതിലൂടെ തന്നെ കുടിയേറ്റ നടപടികൾ പൂർത്തിയാക്കാൻ അവസരമൊരുക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസും ബയോമെട്രിക് മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും സംയോജിപ്പിച്ച ഈ സംവിധാനം ഇമിഗ്രേഷൻ നടപടികൾക്കെടുക്കുന്ന ശരാശരി സമയം 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി കുറച്ചു. ഇതിലൂടെ 60 ശതമാനം സമയലാഭം കൈവരിച്ചതായി ജിഡിആർഎഫ്എ അറിയിച്ചു.
ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാൻ കഴിയുന്ന ഈ സംവിധാനം പൂർണമായും പേപ്പർരഹിതവും സ്പർശനരഹിതവും ആണ്. രേഖകൾ കൈമാറേണ്ടതില്ല, കൗണ്ടറുകളിൽ കാത്തുനിൽക്കേണ്ടതില്ല, ഉദ്യോഗസ്ഥരുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടതുമില്ല
സ്മാർട്ട് ഗേറ്റുകൾ അതിർത്തി നിയന്ത്രണത്തിന്റെ നട്ടെല്ലായി
ദുബായ് വിമാനത്താവളങ്ങളിലെ അതിർത്തി നിയന്ത്രണത്തിന്റെ പ്രധാന സംവിധാനമായി സ്മാർട്ട് ഗേറ്റുകൾ തുടരുകയാണ്. 2026-ന്റെ ആദ്യ പകുതിയിൽ മാത്രം 90 ലക്ഷത്തിലധികം യാത്രക്കാർ സ്മാർട്ട് ഗേറ്റുകളിലൂടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി.ബയോമെട്രിക് തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പരമ്പരാഗത മാനുവൽ പരിശോധനകൾ ഒഴിവാക്കി ഏതാനും നിമിഷങ്ങൾക്കുള്ളിൽ യാത്രക്കാരെ ക്ലിയർ ചെയ്യാൻ സ്മാർട്ട് ഗേറ്റുകൾക്ക് സാധിക്കുന്നു. ഇതിലൂടെ വിമാനത്താവളങ്ങളിലെ തിരക്ക് കുറയുകയും യാത്രക്കാരുടെ കാത്തിരിപ്പ് സമയം ഗണ്യമായി ചുരുങ്ങുകയും ചെയ്യുന്നു.ലോകത്ത് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ മുൻനിരയിലുള്ള ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും സുരക്ഷ, കൃത്യത, യാത്രക്കാരുടെ ഒഴുക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിലും ഈ സംയോജിത സംവിധാനം നിർണായക പങ്കുവഹിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
മുൻകൂർ രജിസ്ട്രേഷൻ ചെയ്താൽ കൂടുതൽ വേഗത്തിൽ യാത്ര
സ്മാർട്ട് ഗേറ്റും റെഡ് കാർപെറ്റ് സേവനവും ഉപയോഗിക്കാൻ അർഹതയുള്ള യാത്രക്കാർ യാത്രയ്ക്ക് മുമ്പ് മുൻകൂർ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജിഡിആർഎഫ്എ നിർദേശിച്ചു. രജിസ്ട്രേഷൻ നിലയും സേവനത്തിനുള്ള അർഹതയും Smart Gate Registration Inquiry സംവിധാനത്തിലൂടെ മുൻകൂട്ടി പരിശോധിക്കാം.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ യാത്രക്കാർക്ക് പരമ്പരാഗത ഇമിഗ്രേഷൻ കൗണ്ടറുകൾ ഒഴിവാക്കി സ്മാർട്ട് ഗേറ്റിൽ പച്ചസിഗ്നലിലേക്ക് നോക്കിനിൽക്കുന്നതിലൂടെ തന്നെ സുരക്ഷിതമായ അതിർത്തി പരിശോധന ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയും.
സ്മാർട്ട് ട്രാവൽ സംവിധാനത്തിന്റെ നേട്ടങ്ങൾ നവീകരണവും കൃത്രിമ ബുദ്ധിയും പ്രയോജനപ്പെടുത്തി ലോകോത്തര സർക്കാർ സേവനങ്ങൾ ഒരുക്കാനുള്ള യുഎഇയുടെയും ദുബായുടെയും ദീർഘവീക്ഷണത്തിന്റെ ഭാഗമാണെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ് : ജനറൽ മുഹമ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.യാത്രാനുഭവം വേഗത്തിലാക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയും രാജ്യത്തിന്റെ ആഗോള മത്സരശേഷി വർധിപ്പിക്കുകയും ദുബായെ യാത്ര, ബിസിനസ്, നിക്ഷേപം എന്നിവയുടെ പ്രധാന അന്താരാഷ്ട്ര കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
സ്മാർട്ട് ഗേറ്റുകളും റെഡ് കാർപെറ്റ് സേവനവും തമ്മിലുള്ള സംയോജനം സുരക്ഷയും യാത്രാസൗകര്യവും ഒരുപോലെ ഉറപ്പാക്കുന്ന ബുദ്ധിപരമായ വിമാനത്താവള സംവിധാനത്തിന്റെ തുടർച്ചയായ പരിണാമത്തിന്റെ പ്രതീകമാണെന്ന് എയർപോർട്സ് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷൻഖിതി പറഞ്ഞു.യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ വികസിപ്പിക്കാനുള്ള പ്രതിബദ്ധത തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി33 സാമ്പത്തിക അജണ്ടയ്ക്കും കരുത്ത്
ഭാവി സാങ്കേതികവിദ്യകളിലും കൃത്രിമ ബുദ്ധിയിലും നടത്തുന്ന നിക്ഷേപങ്ങളുടെ ഫലമാണ് ഈ സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റമെന്ന് ജിഡിആർഎഫ്എ വിലയിരുത്തുന്നു. സുരക്ഷയും യാത്രാസൗകര്യവും തമ്മിൽ മികച്ച സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന ബുദ്ധിപരമായ അതിർത്തി നിയന്ത്രണ സംവിധാനം വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യം.ദുബായുടെ ഡി33 (Dubai Economic Agenda D33) സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഈ പദ്ധതി സുപ്രധാന പങ്കുവഹിക്കുന്നു. താമസിക്കാനും ജോലി ചെയ്യാനും വിനോദസഞ്ചാരത്തിനുമായി ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ദുബായുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, ഭാവിയിലെ ആഗോള വ്യോമയാത്രാ സംവിധാനങ്ങളുടെ മാതൃകയായി ദുബായെ ഉയർത്തുന്നതിലും ഈ സംരംഭം നിർണായകമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പ്രധാന കണക്കുകൾ
- സ്മാർട്ട് ഗേറ്റ് ഉപയോക്താക്കൾ: 90,24,736
- സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റം ഉപയോഗിച്ചവർ: 94,64,057
- ‘ട്രാവൽ വിതൗട്ട് ബോർഡേഴ്സ് – റെഡ് കാർപെറ്റ്’ സേവനം ഉപയോഗിച്ചവർ: 4,39,321
- ഇമിഗ്രേഷൻ നടപടികൾക്കെടുക്കുന്ന ശരാശരി സമയം: 12.5 സെക്കൻഡിൽ നിന്ന് 3.4 സെക്കൻഡായി
- സമയലാഭം: 60 ശതമാനം
- ഒരേസമയം റെഡ് കാർപ്പെറ്റിന് പ്രോസസ് ചെയ്യാൻ കഴിയുന്ന യാത്രക്കാർ: 10 പേർ
സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും വരുത്താതെ അതിവേഗവും തടസ്സരഹിതവും പൂർണമായും ഡിജിറ്റലുമായ യാത്രാനുഭവം ഒരുക്കുന്നതിലൂടെ ആഗോള വ്യോമയാത്രാ മേഖലയിലെ ഭാവി എങ്ങനെയായിരിക്കുമെന്നതിന് ദുബായ് വീണ്ടും മാതൃക സൃഷ്ടിക്കുകയാണെന്ന് ജിഡിആർഎഫ്എ ഇത് സംബന്ധിച്ച് വ്യക്തമാക്കി.


















