ദോഹ: ഇറാൻ-യുഎസ് സൈനിക സംഘർഷത്തെത്തുടർന്നുണ്ടായ മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ പതിച്ച് ഖത്തറിൽ കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക്. ഞായറാഴ്ച രാവിലെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സംഭവം. വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തടയുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങളാണ് ജനവാസ മേഖലകളിൽ പതിച്ചതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പരിക്കേറ്റ മൂന്ന് പേരുടെയും പരിക്കുകൾ നിസ്സാരമാണ്. ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇറാൻ്റെ ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമുകളും രാജ്യത്തെ മുൻകൂട്ടി നിശ്ചയിച്ച അടിയന്തര രക്ഷാപ്രവർത്തന പദ്ധതികൾ സജീവമാക്കിയതായി മന്ത്രാലയം അറിയിച്ചു.
കൂടുതൽ മുൻകരുതൽ നടപടികൾ ആവശ്യമുള്ള സാഹചര്യങ്ങളിൽ മാത്രമേ പൊതു സുരക്ഷാ മുന്നറിയിപ്പുകളും അടിയന്തര അലേർട്ടുകളും പുറപ്പെടുവിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും, സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാർത്തകളോ സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദേശം നൽകി. നിയമനടപടികൾ ഒഴിവാക്കാൻ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ വിഭാഗങ്ങൾ 24 മണിക്കൂറും സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
















