ദുബൈ: യു.എ.ഇക്കും ഖത്തറിനുമെതിരെ വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്ന വ്യാജ വാർത്തകളെയും അടിസ്ഥാനരഹിത ആരോപണങ്ങളെയും ശക്തമായി അപലപിച്ച് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഇരു രാജ്യങ്ങളുടെയും നിലപാടുകളെ സംശയത്തിന്റെ നിഴലിലാക്കാനുള്ള ശ്രമമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
റിയാദിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ജി.സി.സി സെക്രട്ടറി ജനറൽ ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇക്കും ഖത്തറിനുമെതിരേ ഉയരുന്ന ആരോപണങ്ങൾക്ക് യാതൊരു വിശ്വാസ്യതയോ വസ്തുതാപരമായ അടിസ്ഥാനമോ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾക്കിടയിലെ സഹകരണവും സംവാദവും പ്രോത്സാഹിപ്പിക്കുന്നതിനുമായി ജി.സി.സി അംഗരാജ്യങ്ങൾ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭിന്നതകൾ പരിഹരിക്കുന്നതിലും നയതന്ത്ര ഇടപെടലുകൾക്ക് പിന്തുണ നൽകുന്നതിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലും യു.എ.ഇയും ഖത്തറും കഴിഞ്ഞ വർഷങ്ങളായി മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് അൽബുദൈവി പറഞ്ഞു. മേഖല നേരിടുന്ന വിവിധ വെല്ലുവിളികളും പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിൽ ഇരു രാജ്യങ്ങളും ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സുരക്ഷയും വികസനവും മുൻനിർത്തിയുള്ള നയങ്ങളാണ് യു.എ.ഇയും ഖത്തറും പിന്തുടരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക സ്ഥിരതയും സാമ്പത്തിക പുരോഗതിയും സഹകരണവും ശക്തിപ്പെടുത്തുന്ന നിലപാടുകളുമായാണ് ജി.സി.സി രാജ്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
അംഗരാജ്യങ്ങളുടെ പ്രതിച്ഛായ തകർക്കാനും അവരുടെ സജീവമായ പങ്കിനെ അപകീർത്തിപ്പെടുത്താനുമുള്ള ഏതൊരു മാധ്യമ പ്രചാരണത്തെയും ജി.സി.സി ശക്തമായി തള്ളിക്കളയുന്നുവെന്നും ജാസിം മുഹമ്മദ് അൽബുദൈവി വ്യക്തമാക്കി. മേഖലയിൽ സമാധാനവും ഐക്യവും നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.













































