ദുബായ്: ഗാർഹിക തൊഴിലാളികളുടെ നിയമനം മുതൽ റെസിഡൻസി വിസയും എമിറേറ്റ്സ് ഐഡിയും വരെയുള്ള ഒമ്പത് പ്രധാന സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കിയ ദുബായുടെ ‘ഡൊമസ്റ്റിക് വർക്കേഴ്സ് മാനേജ്മെന്റ്’ സംരംഭത്തിന് ലഭിച്ച- ‘മികച്ച ഡിജിറ്റൽ സിറ്റി അനുഭവം’ (Best Digital City Experience) പുരസ്കാരത്തിന്റെ നേട്ടം ആഘോഷിക്കുന്നതിനായി ദുബായ് ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്ത് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും ലളിതമായും സർക്കാർ സേവനങ്ങൾ ലഭ്യമാക്കിയതിന് ഹംദാൻ ബിൻ മുഹമ്മദ് സർക്കാർ സേവന പരിപാടിയിൽ നിന്നാണ് ഈ അഭിമാനകരമായ അംഗീകാരം പദ്ധതിക്ക് ലഭിച്ചത്.


ചടങ്ങിൽ ദുബായ് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി സാന്നിധ്യത്തിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെയും പങ്കാളി സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ, പ്രവർത്തകസംഘങ്ങൾ, പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വിസാ സേവനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ 11 ഘട്ടങ്ങളിൽ നിന്ന് ആറായി കുറയ്ക്കുകയും, ആറ് പേയ്മെന്റ് സംവിധാനങ്ങൾ ഒന്നാക്കി ഏകീകരിക്കുകയും, വിവിധ സർക്കാർ ഓഫീസുകൾ ആറ് തവണ വരെ സന്ദർശിക്കേണ്ട സാഹചര്യം പരമാവധി രണ്ടായി ചുരുക്കുകയും ചെയ്തതാണ് ഈ ഡിജിറ്റൽ സേവനത്തിന്റെ പ്രധാന സവിശേഷത. തൊഴിൽ കരാർ, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ അനുമതി നൽകലും റദ്ദാക്കലും, എൻട്രി പെർമിറ്റ്, സ്റ്റാറ്റസ് മാറ്റം, മെഡിക്കൽ ഫിറ്റ്നസ് പരിശോധന, റെസിഡൻസി വിസ, എമിറേറ്റ്സ് ഐഡി എന്നിവയെല്ലാം ഒരൊറ്റ സംയോജിത സേവനയാത്രയിലൂടെ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

സംരംഭത്തിലൂടെ ഇതുവരെ 10,813 ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കി. 25,676 പേപ്പർ രേഖകളുടെ ഉപയോഗം ഒഴിവാക്കാനും, ഉപഭോക്താക്കൾക്ക് നേരിട്ട് 43.25 ലക്ഷം ദിർഹത്തിന്റെ (AED 4,325,200) സാമ്പത്തിക ലാഭം നേടിക്കൊടുക്കാനും പദ്ധതിക്ക് കഴിഞ്ഞു. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റം 72.5 ടൺ കാർബൺ ഡൈഓക്സൈഡ് പുറന്തള്ളലിന് തുല്യമായ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.
ജി.ഡി.ആർ.എഫ്.എ ദുബായുടെ നേതൃത്വത്തിൽ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP), ഡിജിറ്റൽ ദുബായ്, ദുബായ് ഹെൽത്ത്, ദുബായ് ഇൻഷുറൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സംയോജിത ഡിജിറ്റൽ സേവനം വികസിപ്പിച്ചത്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ സേവനങ്ങളെ ഒരൊറ്റ ഉപഭോക്തൃ അനുഭവത്തിലേക്ക് ഏകീകരിച്ചതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.
ചടങ്ങിൽ സംസാരിച്ച ലഫ് :ജനറൽ മുഹമ്മദ് അൽ മർറി,വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആത്മാർത്ഥമായ സഹകരണത്തിന്റെയും ഏകോപിത പ്രവർത്തനത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് പറഞ്ഞു. അഞ്ച് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങളെ ഒരൊറ്റ ഉപഭോക്തൃ സേവനയാത്രയിലേക്ക് സംയോജിപ്പിക്കാൻ കഴിഞ്ഞത് ദുബായുടെ സർക്കാർ സേവന വികസനത്തിലെ സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ എല്ലാ സർക്കാർ സേവനങ്ങളും ‘ഒറ്റ വിൻഡോ’ സംവിധാനത്തിലൂടെ ലഭ്യമാക്കുകയെന്നതാണ് അടുത്ത ലക്ഷ്യമെന്നും, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും നിർദേശങ്ങൾക്കുമനുസൃതമായി സർക്കാർ സേവനങ്ങളുടെ ഡിജിറ്റൽ പരിവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ ഡാറ്റയും സേവനങ്ങളും കൂടുതൽ ഫലപ്രദമായി ഏകോപിപ്പിക്കാൻ ഈ സംരംഭം സഹായിച്ചെന്നും, ഭാവിയിൽ കൂടുതൽ സംയോജിതവും ഉപഭോക്തൃകേന്ദ്രീകൃതവുമായ ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശക്തമായ അടിത്തറയാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നതെന്നും ഡിജിറ്റൽ സർവീസസ് അഫയേഴ്സ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ എക്സ്പർട്ട് ഖാലിദ് അഹമ്മദ് ബിൻ മാദിയ അൽ ഫലാസി പറഞ്ഞു.പദ്ധതിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച വിവിധ പ്രവർത്തകസംഘങ്ങളെയും പങ്കാളി സ്ഥാപനങ്ങളെയും ആദരിച്ചുകൊണ്ടാണ് ചടങ്ങ് സമാപിച്ചത്.















