സർവീസുകളുടെ എണ്ണവും കോഡ്‌ഷെയർ പങ്കാളിത്തങ്ങളും വർധിപ്പിച്ച് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ കമ്പനികൾ.
അബുദാബി — ജൂലൈ 25, 2026:രാജ്യാന്തര വ്യോമയാന രംഗത്ത് സാന്നിധ്യം ശക്തമാക്കി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വൻതോതിൽ വിപുലീകരിക്കുന്നു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കൂടുതൽ പുതിയ റൂട്ടുകളും സർവീസുകളും പ്രഖ്യാപിച്ച കമ്പനികൾ, ആഗോള പങ്കാളിത്തങ്ങൾ വഴി യാത്രക്കാർക്ക് ആയിരക്കണക്കിന് നഗരങ്ങളിലേക്ക് നേരിട്ടും കണക്റ്റിംഗ് സർവീസുകൾ വഴിയും യാത്രാസൗകര്യം ഉറപ്പാക്കുന്നു.
യുഎഇയുടെ ദേശീയ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവയ്ക്ക് പുറമെ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയാണ് രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്ക് കരുത്തേകി മുന്നേറുന്നത്. ആഗോള ടൂറിസം, ട്രാൻസിറ്റ് യാത്രകൾ, പ്രവാസി സമൂഹത്തിന്റെ വർധിച്ചുവരുന്ന ആവശ്യങ്ങൾ എന്നിവ മുന്നിൽ കണ്ടാണ് റൂട്ടുകളുടെ പുനഃസംഘടനയും പുതിയ പ്രഖ്യാപനങ്ങളും.
ലോകമെമ്പാടുമായി നൂറ്റാൽപ്പതോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സ്, ഒക്ടോബർ 1 മുതൽ ദുബായിക്കും ഫിൻലൻഡ് തലസ്ഥാനമായ ഹെൽസിങ്കിക്കുമിടയിൽ പ്രതിദിന സർവീസ് ആരംഭിക്കും. യുഎഇക്കും ഫിൻലൻഡിനുമിടയിലെ ഏക വർഷം മുഴുവൻ നീളുന്ന നേരിട്ടുള്ള വിമാന സർവീസാണിത്. കൂടാതെ കൊപ്പൻഹേഗനിലേക്ക് രണ്ടാം പ്രതിദിന സർവീസും, ഫൂക്കറ്റ്, കേപ് ടൗൺ എന്നിവിടങ്ങളിലേക്ക് അധിക പ്രതിദിന വിമാനങ്ങളും എമിറേറ്റ്സ് ഏർപ്പെടുത്തിയിട്ടുണ്ട്.
അബുദാബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇത്തിഹാദ് എയർവേയ്‌സ് ക്രാക്കോവ്, പൽമ ഡി മല്ലോർക്ക, ഡമാസ്കസ്, സാൻസിബാർ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിച്ചു. മൈകോനോസ്, മലാഘ, സാന്റോറിനി, നീസ്, അൽ അലമൈൻ എന്നിവിടങ്ങളിലേക്കുള്ള സീസണൽ സർവീസുകൾ പുനരാരംഭിച്ച ഇത്തിഹാദ്, ആഫ്രിക്കൻ വൻകരയിൽ അക്ര, അസ്മാര, ഹരാരെ, കിൻഷാസ, ലാഗോസ്, ബ്രസാവില്ലെ എന്നീ ആറ് നഗരങ്ങളിലേക്ക് സർവീസ് തുടങ്ങാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വേനൽക്കാല സീസണിൽ 10 ശതമാനം അധിക സീറ്റുകളാണ് ഇത്തിഹാദ് ഒരുക്കിയിട്ടുള്ളത്.
കുറഞ്ഞ നിരക്കിലുള്ള യാത്രാസൗകര്യം നൽകുന്ന ഫ്ലൈദുബായ്, കൂടുതൽ പുതിയ നഗരങ്ങളെ ദുബായിയുമായി ബന്ധിപ്പിക്കുന്നു. 58 രാജ്യങ്ങളിലെ 120-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന കമ്പനി ജൂണിൽ ബെൻഗാസിയിലേക്കും ജൂലൈയിൽ ബാങ്കോക്കിലേക്കും വിമാനങ്ങൾ ആരംഭിച്ചു. ആഴ്ചകൾക്കുള്ളിൽ ബാങ്കോക്ക് റൂട്ടിലെ സർവീസ് പ്രതിദിനം രണ്ടാക്കി ഉയർത്തി. സിറിയയിലെ അലെപ്പോയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ച ഫ്ലൈദുബായ്, നേപ്പാളിലെ പോഖറയിലേക്ക് വൈകാതെ ദിവസേനയുള്ള സർവീസ് തുടങ്ങും.
ഷാർജ കേന്ദ്രമായ എയർ അറേബ്യ ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പ്രതിദിനം രണ്ട് സർവീസുകളും റോം ഫിയുമിസിനോയിലേക്ക് പുതിയ വിമാനങ്ങളും ആരംഭിച്ചു. എയർ അറേബ്യ അബുദാബി, സിറിയൻ നഗരമായ അലെപ്പോ, അമ്മാൻ സിവിൽ എയർപോർട്ട് എന്നിവ സ്വന്തം നെറ്റവർക്കിൽ ഉൾപ്പെടുത്തുകയും ഡമാസ്കസിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കൂട്ടുകയും ചെയ്തു.
റൂട്ടുകൾക്ക് പുറമെ ആഗോള കോഡ്‌ഷെയർ, ഇന്റർലൈൻ പങ്കാളിത്തങ്ങളും യുഎഇ കമ്പനികൾ ശക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സിന് നിലവിൽ 32 കോഡ്‌ഷെയർ പങ്കാളികളും 117 ഇന്റർലൈൻ പങ്കാളികളുമുണ്ട്. ഇത് വഴി 1,700-ലധികം നഗരങ്ങളിലേക്ക് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഫ്ലൈദുബായിയുമായുള്ള സഹകരണം വഴി മാത്രം 100-ലധികം രാജ്യങ്ങളിലെ 240-ലേറെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്സ് യാത്രാസൗകര്യം നൽകുന്നു.
ഇത്തിഹാദ് എയർവേയ്‌സ് 46 കോഡ്‌ഷെയർ പങ്കാളികളിലൂടെയും 130-ലേറെ ഇന്റർലൈൻ കരാറുകളിലൂടെയും 350-ഓളം ആഗോള നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നു. ഉസ്ബെക്കിസ്ഥാൻ എയർവേയ്‌സ്, നൈജീരിയൻ കമ്പനിയായ എയർ പീസ് എന്നിവയുമായുള്ള പുതിയ കരാറുകൾ വെസ്റ്റ് ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കുമുള്ള യാത്രാസൗകര്യം ഗണ്യമായി ഉയർത്തിയിട്ടുണ്ട്.











