100 കേന്ദ്രങ്ങളിൽ നിന്നായി 75,000-ലധികം സാമ്പിളുകൾ പരിശോധിച്ചു; ‘റാസിദ്’ പ്ലാറ്റ്‌ഫോമുമായി എം42-ഉം എഡിക്യുസിസിയും
അബുദാബി — സെപ്റ്റംബർ 4, 2026 : പകർച്ചവ്യാധികളും പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും ജനങ്ങൾക്കിടയിൽ പടരുന്നതിന് മുൻപുതന്നെ തിരിച്ചറിയാൻ നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള നൂതന മലിനജല നിരീക്ഷണ പ്ലാറ്റ്‌ഫോം വ്യാപകമാക്കി അബുദാബി.
‘റാസിദ്’ (RASID) എന്ന് പേരിട്ടിരിക്കുന്ന ഈ ഡിജിറ്റൽ സംവിധാനം അബുദാബിയിലെ 100 കേന്ദ്രങ്ങളിൽ നിന്നുള്ള മലിനജല സാമ്പിളുകൾ തുടർച്ചയായി ശേഖരിച്ചാണ് പ്രവർത്തിക്കുന്നത്. ഈ വിവരങ്ങൾ നിർമിതബുദ്ധിയുടെയും പ്രെഡിക്റ്റീവ് അനലിറ്റിക്സിന്റെയും സഹായത്തോടെ അപഗ്രഥിച്ച് പൊതുജനാരോഗ്യ വകുപ്പുകൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നു.
അഡ്‌നെക് സെന്ററിൽ സെപ്റ്റംബർ 6 വരെ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (ADIHEX 2026) ആരോഗ്യ സാങ്കേതിക സേവനദാതാക്കളായ എം42 ആണ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചത്.
അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലുമായി (ADQCC) സഹകരിച്ച് 2022 മുതൽ ഈ സംവിധാനം പ്രവർത്തിച്ചുവരുന്നുണ്ട്. ഇതിനകം രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നിന്നായി 75,000-ലധികം മലിനജല സാമ്പിളുകൾ ഇത്തരത്തിൽ പരിശോധിച്ചു. വൈറസുകൾ, ബാക്ടീരിയകൾ, മറ്റ് രാസമാലിന്യങ്ങൾ എന്നിവയുൾപ്പെടെ 400-ലധികം ജൈവ-രാസ ഘടകങ്ങളാണ് പരിശോധനാ വിധേയമാക്കുന്നത്.
ആശുപത്രികളിൽ ആളുകൾ ചികിത്സ തേടിയെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പുതന്നെ രോഗബാധയുടെ തോത് സമൂഹത്തിൽ വർധിക്കുന്നുണ്ടോ എന്ന് ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താൻ സാധിക്കും. വലിയ അളവിലുള്ള വിവരങ്ങൾ പരിശോധിച്ച് ഭീഷണി നിലവാരം നിശ്ചയിക്കാൻ എഐ മോഡലുകൾ സഹായിക്കുമെന്ന് എം42 ഗ്രൂപ്പ് സിഇഒ ദിമിത്രിസ് മൗലവാസിലിസും സെൻട്രൽ ടെസ്റ്റിംഗ് ലബോറട്ടറി എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുള്ള ഹസ്സൻ അൽ മുഐനിയും വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആസൂത്രണം ചെയ്യാൻ ഇത് അധികൃതർക്ക് സഹായകമാകുന്നു.










