പേർഷ്യൻ ഗൾഫിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ നഷ്ടം നികത്താൻ യുഎസ് നിയന്ത്രണത്തിലുള്ള ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ്.
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ നഷ്ടപരിഹാരം അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാന്റെ മരവിപ്പിച്ച ആസ്തികളിൽ നിന്ന് ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
മിഷിഗണിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് യുഎസ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കൻ നികുതിദായകരിൽ ഭാരം അടിച്ചേൽപ്പിക്കാതെ, വാണിജ്യ കപ്പലുകൾക്ക് വരുത്തിയ നാശനഷ്ടങ്ങൾക്ക് ടെഹ്‌റാനെ തന്നെ സാമ്പത്തികമായി ഉത്തരവാദികളാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ട്രംപ് പറഞ്ഞു.
ഇറാൻ വരുത്തിവെച്ച നാശനഷ്ടങ്ങൾക്ക് അവരുടെ പണം തന്നെ ഉപയോഗിച്ച് പരിഹാരം കാണുമെന്നും തങ്ങളുടെ കസ്റ്റഡിയിലുള്ള ഇറാനിയൻ ഫണ്ട് ഇതിനായി മാറ്റിവെക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പേർഷ്യൻ ഗൾഫ മേഖലയിലെ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങളും അന്താരാഷ്ട്ര വ്യാപാര പാതകളിലെ തടസ്സങ്ങളും ആഗോള എണ്ണ വിപണിയെ ആശങ്കയിലാക്കിയ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്.
ട്രംപിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ തകർന്ന കപ്പലുകളുടെ അറ്റകുറ്റപ്പണി ചെലവുകൾ, നഷ്ടപ്പെട്ട ചരക്കുകളുടെ മൂല്യം, മേഖലയിലെ സഖ്യരാജ്യങ്ങൾക്കുണ്ടായ സാമ്പത്തിക ആഘാതം എന്നിവ കണക്കാക്കാൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇറാൻ ചുമത്തുന്ന തുകയോ മറ്റ് ഫീസുകളോ അന്താരാഷ്ട്ര അക്കൗണ്ടുകളിൽ നിന്ന് ഈടാക്കി തിരിച്ചുപിടിക്കുമെന്ന് ട്രഷറി കേന്ദ്രങ്ങൾ വ്യക്തമാക്കി.
അതേസമയം, അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാൻ ശക്തമായി രംഗത്തെത്തി. ഒരു പരമാധികാര രാജ്യത്തിന്റെ ആസ്തികൾ ഇത്തരം ആവശ്യങ്ങൾക്ക് പിടിച്ചെടുക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ശതകോടി ഡോളറിന്റെ ഇറാനിയൻ ആസ്തികളാണ് നിലവിൽ വിവിധ അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിച്ചിരിക്കുന്നത്. ഡിജിറ്റൽ ആസ്തികൾ ഉൾപ്പെടെയുള്ളവ ഇതിൽ ഉൾപ്പെടുന്നു.
ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം അന്താരാഷ്ട്ര നാവികസേനകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
















