ഭക്ഷണത്തിലെ കലോറിയും അലർജിയുണ്ടാക്കുന്ന ചേരുവകളും വ്യക്തമാക്കണമെന്ന് അബുദാബി കാർഷിക ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവ്.
അബുദാബി:അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഒക്ടോബർ ഒന്നു മുതൽ ആരോഗ്യകരമായ ഭക്ഷണരീതികളും വ്യക്തമായ പോഷകാഹാര വിവരങ്ങളും നിർബന്ധമാക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെയും പ്രതിരോധ ആരോഗ്യസംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് പുതിയ തീരുമാനം.
അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും (ADAFSA) അബുദാബി ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹോട്ടൽ മെനുകളിൽ കുറഞ്ഞ കലോറിയുള്ളതും പോഷകസമ്പന്നവുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. കൂടാതെ ഓരോ ഭക്ഷണത്തിലുമുള്ള കലോറിയുടെ അളവ്, അലർജിക്ക് കാരണമായേക്കാവുന്ന ചേരുവകൾ (വാൽനട്ട്, ഗോതമ്പ്/ഗ്ലൂട്ടൻ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവ) എന്നിവ വ്യക്തമായി പ്രദർശിപ്പിക്കേണ്ടതുണ്ട്.
ഹോട്ടൽ ജീവനക്കാർക്കും ഷെഫുമാർക്കും ആവശ്യമായ പരിശീലനവും മാർഗനിർദേശങ്ങളും അതോറിറ്റി നൽകും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാനും അബുദാബി ടൂറിസം വിഭാഗവുമായി സഹകരിച്ച് മികച്ച ഹോട്ടലുകൾക്ക് പ്രത്യേക അംഗീകാരം നൽകാനും പദ്ധതിയുണ്ട്.
യു.എ.ഇ. ദേശീയ വെൽബീയിംഗ് സ്ട്രാറ്റജി 2031-ന്റെ ഭാഗമായാണ് നടപടി. ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ എന്നിവ പ്രതിരോധിക്കുന്നതിനാണ് അബുദാബി ഭരണകൂടം ഇതിലൂടെ ലക്ഷ്യമിടുന്നത്.










