ഹോർമുസ് കടലിടുക്കിൽ നാവിക സ്വാതന്ത്ര്യം സംരക്ഷിക്കാൻ പ്രതിരോധവും നയതന്ത്രവും തുടരുമെന്ന് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
അബുദാബി : ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (ADNOC) കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ യു.എ.ഇയുടെ സന്തുലിത നയത്തിൽ മാറ്റമുണ്ടാക്കില്ലെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരം ഹോർമുസ് കടലിടുക്കിൽ അഡ്നോക് കപ്പലിന് നേരെ ഉണ്ടായ പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സാഹചര്യം പൂർണ്ണ നിയന്ത്രണത്തിലാണെന്നും അഡ്നോക് സ്ഥിരീകരിച്ചു.
“അഡ്നോക് ടാങ്കറുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ പ്രതിരോധം, നയതന്ത്രം, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവയിലധിഷ്ഠിതമായ യു.എ.ഇയുടെ സന്തുലിതവും യുക്തിസഹവുമായ നയത്തിൽ നിന്ന് രാജ്യത്തെ പിന്നോട്ട് നയിക്കില്ല,” ഡോ. ഗർഗാഷ് എക്സിലൂടെ അറിയിച്ചു.
സ്വന്തം പരമാധികാരവും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി ഹോർമുസ് കടലിടുക്കിലൂടെയുള്ള നാവിക സ്വാതന്ത്ര്യം ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. മേഖലയിലെ പ്രതിസന്ധികൾക്കിടയിൽ ജി.സി.സി രാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള നിലപാട് അത്യാവശ്യമാണെന്നും ഗൾഫ് മേഖലയുടെ സുരക്ഷയ്ക്ക് സഹകരണം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരവും രണ്ട് അഡ്നോക് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സംഭവങ്ങളെ യു.എ.ഇ ശക്തമായി അപലപിക്കുകയും ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസ് കടലിടുക്ക്. മേഖലയിൽ സംഘർഷം ആരംഭിച്ചതിനുശേഷം 15 അഡ്നോക് കപ്പലുകൾക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും അഡ്നോക് അറിയിച്ചിരുന്നു.










