അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനത്തിൽ തടവുകാർ നിർമ്മിച്ച കരകൗശല വസ്തുക്കളും കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിന്റെ പ്രസിദ്ധീകരണങ്ങളും ശ്രദ്ധേയമാകുന്നു
അബുദാബി — സെപ്റ്റംബർ 1, 2026 : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന ഇരുപത്തിമൂന്നാമത് അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (ADIHEX) വേട്ടയാടൽ, കുതിരയോട്ടം, ഒട്ടകയോട്ടം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ച് അബുദാബി ജുഡീഷ്യൽ വകുപ്പ് (ADJD). സെപ്റ്റംബർ 6 വരെയാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്.
പൈതൃക കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവർ പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നൽകാനാണ് ജുഡീഷ്യൽ വകുപ്പ് അഡിഹെക്സ് വേദി പ്രയോജനപ്പെടുത്തുന്നത്. ഇതിനായി പ്രത്യേക വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ പ്രസിദ്ധീകരണങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവ പവലിയനിൽ ഒരുക്കിയിട്ടുണ്ട്.
അബുദാബി ജുഡീഷ്യൽ വകുപ്പ് അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സയീദ് അൽ അബ്രി, അബുദാബി അറ്റോർണി ജനറൽ കൗൺസിലർ അലി മുഹമ്മദ് അൽ ബലൂഷി എന്നിവർ പവലിയൻ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. സമൂഹത്തിലെ വിവിധ തുറകളിലുള്ളവർക്ക് നിയമപരമായ അറിവുകൾ പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് ഇത്തരം പ്രദർശനങ്ങളിൽ പങ്കാളികളാകുന്നതെന്ന് കൗൺസിലർ യൂസഫ് സയീദ് അൽ അബ്രി വ്യക്തമാക്കി.
ജയിൽ അന്തേവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രത്യേക പ്രദർശനമാണ് പവലിയനിലെ മറ്റൊരു പ്രധാന ആകർഷണം. തിരുത്തൽ, പുനരധിവാസ കേന്ദ്രങ്ങളിലെ തടവുകാർ നിർമ്മിച്ച കരകൗശല വസ്തുക്കളും കലാസൃഷ്ടികളുമാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ജയിൽവാസത്തിന് ശേഷം ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതികളുടെ ഭാഗമായാണിത്.
കുട്ടികൾക്ക് നിയമബോധവത്കരണം നൽകുന്നതിനൊപ്പം, അവർക്കായി പ്രത്യേക മാനസിക കൗൺസിലിങ് സൗകര്യവും പവലിയനിൽ ലഭ്യമാണ്. സമൂഹത്തിലെ നിയമപരമായ അറിവ് മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന അബുദാബി ലീഗൽ ആൻഡ് കമ്മ്യൂണിറ്റി അവെയർനസ് സെന്ററിന്റെ (മസൂലിയ) വിവിധ പരിപാടികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കായിക നിയമങ്ങളിൽ താത്പര്യമുള്ളവർക്കായി ജുഡീഷ്യൽ വകുപ്പിന്റെ ഡിജിറ്റൽ ലൈബ്രറിയും സജ്ജമാണ്. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സിന്റെ (CAS) അബുദാബി ബ്രാഞ്ച് പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങൾ, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിയമങ്ങൾ, കായിക തർക്കങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഇവിടുത്തെ ‘സ്പോർട്സ് ആൻഡ് ലോ’ ജേണലിലൂടെ സന്ദർശകർക്ക് വായിക്കാം.










