വ്യക്തിഗത വിഭാഗത്തിൽ സലേം അൽ കിത്ബിക്കും യുഎഇ ടീമിനും ഒന്നാം സ്ഥാനം; 120 കിലോമീറ്റർ മത്സരത്തിൽ സമ്പൂർണ ആധിപത്യം
ബറോക്ക ദ ആൽവ (പോർച്ചുഗൽ) : പോർച്ചുഗലിലെ ബറോക്ക ദ ആൽവയിൽ നടന്ന എഫ്‌ഇഐ യങ് ഹോഴ്സസ് ലോക എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിൽ യുഎഇക്ക് ചരിത്ര വിജയം. 120 കിലോമീറ്റർ റേസിൽ വ്യക്തിഗത, ടീം ഇനങ്ങളിൽ യുഎഇ റൈഡർമാർ സ്വർണം തൂത്തുവാരി.
എട്ട് വയസ്സുള്ള കുതിരകൾ മാറ്റുരച്ച മത്സരത്തിൽ ‘മഹിബ’ എന്ന കുതിരയേറിയ യുഎഇയുടെ സലേം ഹമദ് മൽഹൂഫ് അൽ കിത്ബി 5 മണിക്കൂർ 2 മിനിറ്റ് 59 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വ്യക്തിഗത സ്വർണം സ്വന്തമാക്കി. മറ്റൊരു യുഎഇ താരം മൻസൂർ സഈദ് അൽ ഫാർസി (5:06:26) വെള്ളിയും, സ്പെയിനിന്റെ റോഡ്രിഗോ ബ്ലാങ്കോ (5:22:45) വെങ്കലവും നേടി.
ടീം ഇനത്തിലും യുഎഇ സമാനതകളില്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. സലേം അൽ കിത്ബിക്കൊപ്പം ഈസ അബ്ദുല്ല ഈസ, റാഷിദ് അൽ മിഹൈരി, നാസർ അൽ സുവൈദി, അലി അൽ ഫലാസി എന്നിവരടങ്ങുന്ന യുഎഇ സംഘം ഫ്രാൻസിനെയും സ്പെയിനിനെയും പിന്നിലാക്കി ചാമ്പ്യന്മാരായി. ഫ്രാൻസ് വെള്ളിയും സ്പെയിൻ വെങ്കലവും കരസ്ഥമാക്കി.
ഇതോടെ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ യുഎഇയുടെ വ്യക്തിഗത കിരീട നേട്ടം ഒൻപതായി ഉയർന്നു. തുടർച്ചയായ മൂന്നാം തവണയാണ് യുഎഇ താരം ഇവിടെ ചാമ്പ്യനാകുന്നത്. ടീം വിഭാഗത്തിൽ രാജ്യത്തിന്റെ മൂന്നാമത്തെ സുവർണ നേട്ടമാണിത്.
രാജ്യാന്തര ഇക്വസ്ട്രിയൻ ഫെഡറേഷന്റെ (എഫ്‌ഇഐ) മേൽനോട്ടത്തിൽ എമിറേറ്റ്സ് എയർലൈൻസിന്റെ പ്രായോജകത്വത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 26 രാജ്യങ്ങളിൽ നിന്നായി നൂറിലധികം റൈഡർമാർ പങ്കെടുത്തു.
നാല് ഘട്ടങ്ങളിലായി നടന്ന മത്സരത്തിന്റെ ആദ്യ 40 കിലോമീറ്റർ വേഗത്തിലായിരുന്നെങ്കിലും, തുടർന്നുള്ള രണ്ട് ഘട്ടങ്ങളിൽ (30 കി.മീ വീതം) ഉയർന്ന താപനില റൈഡർമാർക്ക് കടുത്ത വെല്ലുവിളി ഉയർത്തി. എന്നാൽ അവസാന 20 കിലോമീറ്ററിലേക്ക് കടന്നതോടെ വ്യക്തമായ മുൻതൂക്കം നേടിയ യുഎഇ താരങ്ങൾ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കുകയായിരുന്നു.










