കോഴിക്കോട്: അപകീർത്തികരമായ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വടകരയ്ക്കു സമീപത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്. വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട മഫ്തി സംഘമാണ് അറസ്റ്റ് നടത്തിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കും.അതേസമയം, പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയതിൽ സംശയം പ്രകടിപ്പിച്ച് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പോലീസിന്റെ നീക്കങ്ങളിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടും പ്രതിഷേധമുയർന്നു.കേസെടുത്തതിനെ തുടർന്ന് ഷിംജിത ഒളിവിൽ പോയിരുന്നു. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നിരിക്കാമെന്ന സൂചനകൾക്കിടെയാണ് പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക് ആത്മഹത്യ ചെയ്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാവ് കന്യക സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. വീഡിയോയിലൂടെ മകനെ അപമാനിച്ചുവെന്നും, മനഃപൂർവമായ ക്രൂരമായ നടപടിയാണ് മരണത്തിനിടയാക്കിയതെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പോലീസ് കേസെടുത്തത്. യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.









































