ഗസ്സ സിറ്റി: ഫലസ്തീനില്‍ അവശേഷിച്ചിരുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹ കൈമാറ്റം പൂര്‍ത്തിയായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗസ്സയിലുണ്ടായിരുന്ന റാന്‍ ഗ്വിലിയുടെ മൃതദേഹമാണ് ഇന്ന് ഇസ്രായേല്‍ ഏറ്റുവാങ്ങിയത്. ഇതോടെ, ഫലസ്തീൻ–ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഒക്ടോബറില്‍ ആരംഭിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് നീങ്ങാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്.
ഇസ്രായേല്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ നടപടികളിലൂടെയാണ് മൃതദേഹം ഏറ്റുവാങ്ങിയതെന്ന് സൈനിക വക്താവ് അവിചായ് അഡ്രായി അറിയിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനില്‍ അവശേഷിച്ചിരുന്ന എല്ലാ ഇസ്രായേലി ബന്ദികളുടെയും മൃതദേഹങ്ങളും ഇതോടെ ഇസ്രായേല്‍ സ്വീകരിച്ചുവെന്നും സൈന്യം സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി, ബന്ദികളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും കൈമാറാമെന്ന് ഹമാസ് പ്രതിനിധികള്‍ അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഔദ്യോഗിക സ്ഥിരീകരണം.
നേരത്തെ, ഫലസ്തീനില്‍ അവശേഷിക്കുന്ന അവസാന ഇസ്രായേലി ബന്ദിയുടെ മൃതദേഹം തിരികെ നല്‍കിയാല്‍ ഗസ്സയിലേക്കുള്ള പ്രധാന പ്രവേശന കവാടമായ റഫ അതിര്‍ത്തി ഭാഗികമായി തുറക്കാമെന്ന് ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു. മാസങ്ങളായി തുടരുന്ന ഉപരോധത്തിന് പരിമിതമായ ഇളവ് അനുവദിക്കുന്ന തീരുമാനമാണ് കര്‍ശന ഉപാധികളോടെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രഖ്യാപിച്ചത്.










































