തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി 111 ദിവസങ്ങൾക്ക് ശേഷം ജയിൽ മോചിതനായി. ദ്വാരപാലകപ്പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതോടെയാണ് മോചനം.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെ തിരുവനന്തപുരം പൂജപ്പുര സ്പെഷ്യൽ ജയിലിൽ നിന്നാണ് പോറ്റി പുറത്തിറങ്ങിയത്. ഭാര്യയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ജയിലിന് പുറത്ത് കാത്തുനിന്നിരുന്നു. കുടുംബാംഗങ്ങളോട് സന്തോഷം പങ്കുവെച്ച ശേഷം കാറിൽ കയറിയ പോറ്റി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ നടത്തിയതോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി കേസിൽ സ്വയം കുടുങ്ങിയതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണം പോറ്റിയുടെ മൊഴിയിലൂടെ പുറത്തുവന്നിരുന്നു. ഒക്ടോബർ 16നാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്.
വിവിധ ഭരണ-പ്രതിപക്ഷ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന സൂചന നൽകുന്ന ചിത്രങ്ങളും വിവരങ്ങളും കേസിനിടെ പ്രചരിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്.










































