ദുബൈ: നഗരത്തെ കൂടുതൽ ഹരിതവത്കരിക്കാൻ 400 കോടി ദിർഹത്തിന്റെ വിപുലമായ വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 15 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും 120 പുതിയ പൊതു പാർക്കുകൾ വികസിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലായി പാർക്കുകൾ രൂപകൽപ്പന ചെയ്യുന്നതാണ് പദ്ധതി. കൂടാതെ 200 കായിക വിനോദ കേന്ദ്രങ്ങളും 45 നഗര സൗന്ദര്യ പദ്ധതികളും ഇതിൽ ഉൾപ്പെടും. പൊതു സൗകര്യങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവ സംയോജിപ്പിച്ച് ദുബൈയെ കൂടുതൽ ആകർഷക നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം.
ദുബൈയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതിയെ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം വിലയിരുത്തി. തീരപ്രദേശങ്ങളുടെ പുനരുജ്ജീവനത്തിനായി പതിനഞ്ചിലധികം വികസന പദ്ധതികളും മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിവർഷം മൂന്ന് പുതിയ ബീച്ചുകൾ വികസിപ്പിക്കുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പൊതു ബീച്ചുകളുടെ ശേഷി 150 ശതമാനം വർധിപ്പിക്കുക, ബീച്ചുകളിലെ സേവന സൗകര്യങ്ങൾ 400 ശതമാനം വർധിപ്പിക്കുക, ജോഗിങ്, സൈക്ലിങ് ട്രാക്കുകളുടെ ദൈർഘ്യം 285 ശതമാനം ഉയർത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
ഇതിനോടനുബന്ധിച്ച് ഉമ്മുസുഖെം ബീച്ചിന്റെ വികസനത്തിനായി 500 മില്യൺ ദിർഹം ചെലവഴിക്കുന്ന പദ്ധതി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ബീച്ചുകളുടെ വലിപ്പം 30 ശതമാനം വർധിപ്പിക്കുകയും സമുദ്രനിരപ്പ് ഉയരുന്നതിനെതിരായ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും. 38 മീറ്റർ ഉയരമുള്ള നിരീക്ഷണ ടവറും രണ്ട് കിലോമീറ്റർ കടൽഭിത്തിയും പദ്ധതിയിൽ ഉൾപ്പെടും.









































