ദുബൈ: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദുരിതത്തിലായ ലോകമെമ്പാടുമുള്ള അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് സഹായമെത്തിക്കാൻ 100 കോടി ദിർഹത്തിന്റെ റമദാൻ പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
‘11.5: ഹദ്ദ് അൽ ഹയാത്ത്’ എന്ന പേരിലുള്ള സംരംഭത്തിലൂടെ 50 ലക്ഷം കുട്ടികൾക്ക് അടിയന്തര പോഷകാഹാര സഹായം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി റമദാൻ മാസത്തിൽ പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ നിന്ന് 100 കോടി ദിർഹം സമാഹരിക്കും.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്‍റെ കീഴിൽ ലോകത്തെ മുൻനിര കൂട്ടായ്മകളുമായി സഹകരിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്.ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഫൗണ്ടേഷൻ, സേവ് ദ ചിൽഡ്രൻ, യൂനിസെഫ്, ആക്ഷൻ എഗെയ്ൻസ്റ്റ് ഹംഗർ തുടങ്ങിയ സംഘടനകളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഏറ്റവും അശരണരായ 50 ലക്ഷം കുട്ടികൾക്ക് അടിയന്തര പോഷകാഹാരം ലഭ്യമാക്കുകയും ജീവൻ രക്ഷിക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അനുഗ്രഹീതമായ റമദാൻ മാസത്തെ ലോകത്തിനായി മാനുഷിക പ്രവർത്തനങ്ങളിലൂടെ വരവേൽക്കുന്ന പതിവിന്റെ ഭാഗമായാണ് ‘ഹദ്ദ് അൽ ഹയാത്ത്’ കാമ്പയിൻ ആരംഭിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് എക്‌സ് അക്കൗണ്ടിൽ കുറിച്ചു.
കഴിഞ്ഞ വർഷം ലോകമെമ്പാടുമായി 11.8 കോടി കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിച്ചുവെന്നും 26 ലക്ഷം പേർ പട്ടിണിമൂലം മരിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇത്തരമൊരു മാനുഷിക ദുരന്തത്തിന് മുന്നിൽ നിഷ്‌ക്രിയരായി തുടരുന്നത് നമ്മുടെ മൂല്യങ്ങളോട് യോജിക്കുന്നതല്ലെന്നും വ്യക്തമാക്കി.
‘11.5’ എന്നത് കുട്ടികളുടെ മധ്യ-മുകൾ കൈ ചുറ്റളവ് അളക്കുന്ന മെഡിക്കൽ മാനദണ്ഡമാണ്. കടുത്ത പോഷകാഹാരക്കുറവ് നേരത്തെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുന്ന ഈ അളവിനെ ആഗോള മാനുഷിക ആഹ്വാനമായി മാറ്റുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.



കഴിഞ്ഞ വർഷങ്ങളിലുമായി റമദാൻ കാലത്ത് വിവിധ മാനുഷിക കാമ്പയിനുകൾ ശൈഖ് മുഹമ്മദിന്റെ ആഹ്വാനപ്രകാരം സംഘടിപ്പിച്ചിരുന്നു. 2020-ൽ 10 മില്യൺ മീൽസ് കാമ്പയ്ൻ, 2021-ൽ 100 മില്യൺ മീൽസ് കാമ്പയ്‌ൻ, 2022-ലും 2023-ലും 2022ൽ 1 ബില്യൺ മീൽസ് എൻഡോവ്‌മെന്റ് കാമ്പയ്ൻ, 2024-ൽ ‘1 ബില്യൺ ദിർഹത്തിന്റെ മദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്ൻ’, 2025-ൽ ‘ഫാദേഴ്‌സ് എൻഡോവ്‌മെന്റ് കാമ്പയ്‌ൻ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു.










































