ദുബൈ: രാജ്യത്തെ സ്കൂളുകളിൽ ചാറ്റ് ജി.പി.ടി ഉൾപ്പെടെയുള്ള എ.ഐ ആപ്ലിക്കേഷനുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന ചട്ടക്കൂട് രൂപപ്പെടുത്തി UAE Ministry of Education. 13 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
മികച്ച അക്കാദമിക അന്തരീക്ഷം നിലനിർത്താനും സുരക്ഷിതവും അച്ചടക്കമുള്ളതുമായ പഠന സാഹചര്യം ഉറപ്പാക്കാനുമാണ് നടപടി. ക്ലാസ് മുറികളിലെ നിർമ്മിത ബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാന്വലിലാണ് വിശദമായ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്.
13 വയസിന് താഴെയുള്ളവർക്കും ഗ്രേഡ് ഏഴിന് മുമ്പ് പ്രവേശനം നേടിയവർക്കും എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് പാടില്ലെന്നതാണ് പ്രധാന നിർദേശം. ചെറിയ കുട്ടികളെ അനാവശ്യ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. അസൈൻമെന്റുകൾ, ഗവേഷണ പ്രോജക്ടുകൾ, റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുമ്പോൾ എ.ഐ ഉപയോഗിക്കുന്നത് പഠനത്തിന്റെ അടിസ്ഥാനങ്ങളെ ദുർബലമാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അധ്യാപകന്റെ മുൻകൂർ അനുമതിയില്ലാതെ എ.ഐ ഉപയോഗിച്ച് തയ്യാറാക്കിയ പ്രവർത്തനങ്ങൾ വ്യക്തിപരമായി നിർവഹിച്ചതായി അവതരിപ്പിക്കുന്നത് അക്കാദമിക് സത്യസന്ധതയെ ബാധിക്കുന്നതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷകളിലും മറ്റ് വിലയിരുത്തലുകളിലും എ.ഐ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
അധ്യാപക മേൽനോട്ടത്തോടെയും വ്യക്തമായ മാർഗനിർദേശങ്ങളോടെയും ഉള്ള സാഹചര്യങ്ങളിൽ മാത്രമേ ജനറേറ്റീവ് എ.ഐ ഉപയോഗിക്കാവൂ. സ്വകാര്യതയും ബൗദ്ധിക സ്വത്തവകാശവും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവരുടെ പേരുകൾ, ഫോട്ടോകൾ, ഓഡിയോ-വീഡിയോ രേഖകൾ, ഐഡന്റിറ്റി വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത ഡാറ്റ എ.ഐ സിസ്റ്റങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതും ഇൻപുട്ട് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. പകർപ്പവകാശമുള്ള ഉള്ളടക്കം അനുമതിയില്ലാതെ പങ്കുവെക്കുന്നതും ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമ ഉള്ളടക്കം സൃഷ്ടിക്കുന്നതും വിലക്കിയിട്ടുണ്ട്.
ക്ലാസ് മുറികളിൽ അനുമതിയില്ലാത്ത ജനറേറ്റീവ് എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത്, സ്കൂൾ സൈബർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കുന്നത്, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വി.പി.എൻ ഉപയോഗിക്കുന്നത് എന്നിവയും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.










































