കൊച്ചി: ആന്ധ്രപ്രദേശിലെ വൻകിട വ്യവസായ ഗ്രൂപ്പ് കേരളത്തിൽ മൂന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുപോലെ സമാധാനപരവും വ്യവസായ സൗഹൃദവുമായ അന്തരീക്ഷം വേറെയില്ലെന്ന് ഗ്രൂപ്പ് പ്രശംസിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിൽ ഫോർസ വെയർഹൗസിങ്ങിന് കീഴിലുള്ള ഡ്രൈവർ ലോജിസ്റ്റിക്‌സിന്റെ പുതിയ വെയർഹൗസ് സൗകര്യം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദാവോസ് ഉച്ചകോടിയിൽ കേരളത്തിന് 1,18,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചതെന്നും വ്യവസായ രംഗത്ത് ലോകശ്രദ്ധ നേടുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ വിഭാഗത്തിൽ കേരളം തുടർച്ചയായി രണ്ടാം വർഷവും ടോപ് അച്ചീവറായി മാറിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളം, മെട്രോ റെയിൽ, വാട്ടർ മെട്രോ, കെമിക്കൽ പാർക്ക്, ഇൻഫോ പാർക്ക് എന്നിവയുമായി ചേർന്ന് കൊച്ചിയുടെ വികസന ദിശയോട് യോജിച്ച പദ്ധതിയാണ് പുതിയ വെയർഹൗസിങ് സംരംഭമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ്, ഡ്രൈവർ ലോജിസ്റ്റിക്സ് ചെയർമാൻ ആഷിക് കൈനിക്കര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










































