ന്യൂഡൽഹി: ഭാരതത്തിൽ മുസ്ലിംകൾക്ക് യാതൊരു പ്രയാസവുമില്ലെന്നും അവർ സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
പള്ളികളും മദ്രസകളും അറബിക് കോളജുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഒന്നിനും തടസമില്ലെന്നും കാന്തപുരം വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയ വഴി നടക്കുന്ന തെറ്റായ സ്വാധീനങ്ങൾ തടയാൻ വിദ്യാഭ്യാസം ശക്തിപ്പെടുത്തണമെന്നും കൂടുതൽ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യമാണ് എന്നും കാന്തപുരം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അറിയിച്ചു. ആരോഗ്യരംഗത്ത് ആശുപത്രികൾ അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് സമാധാനവും സൗഹൃദവും നിലനിൽക്കണമെന്നും മനുഷ്യാവബോധം മുൻനിർത്തി പ്രവർത്തിക്കണമെന്നുമായിരുന്നു തന്റെ നിലപാടെന്ന് കാന്തപുരം പറഞ്ഞു. റമദാൻ മാസത്തിൽ പരസ്പര കാരുണ്യവും സഹാനുഭൂതിയും വർധിപ്പിക്കണമെന്നും സമ്പന്നർ ദരിദ്രരെ സഹായിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കൂടിക്കാഴ്ചയിൽ ഏറെ സന്തോഷമുണ്ടായതായും കാന്തപുരം പ്രതികരിച്ചു.










































