ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക് ഫെയറി(എസ്.ഐ.ബി.എഫ്)ന്റെ 45-ാമത് പതിപ്പിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ വിശിഷ്ടാതിഥി രാഷ്ട്രം.
ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ചെയർപേഴ്‌സൺ ശൈഖാ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.
ഒമാന്റെ സാംസ്കാരിക-കായിക-യുവജന മന്ത്രാലയം അണ്ടർ സെക്രട്ടറി സയ്ദ് ബിൻ സുൽത്താൻ ബിൻ യാറൂബ് അൽ ബുസൈദിയും എസ്.ഐ.ബി.എഫ് സി.ഇ.ഒ അഹമ്മദ് ബിൻ റക്കാദ് അൽ ആമിരിയും തമ്മിൽ കരാറിൽ ഒപ്പുവെച്ചതിനെ തുടർന്നായിരുന്നു പ്രഖ്യാപനം.
അറബ് സാഹിത്യത്തിനും ചിന്തയ്ക്കും ഒമാന്റെ ദീർഘ കാല സംഭാവനകളെ ഈ തെരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. യു.എ.ഇയുമായി ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം പങ്കിടുന്ന ഒരു രാജ്യത്തിനുള്ള ആദരാഞ്ജലിയായി ഈ നീക്കത്തെ ശൈഖാ ബുദൂർ വിശേഷിപ്പിച്ചു.
”എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ എന്നിവരിലൂടെ അറബ് സാംസ്കാരിക ജീവിതം രൂപപ്പെടുത്തുന്നതിൽ ഒമാൻ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്” -അവർ അഭിപ്രായപ്പെട്ടു.
സന്ദർശകർക്ക് ഒമാനി സാഹിത്യവും കലകളും പര്യവേക്ഷണം ചെയ്യാനും, തലമുറകളായി ഈ പ്രദേശത്തിന്റെ വായനാ സംസ്കാരത്തെ സ്വാധീനിച്ച ശബ്ദങ്ങളെ കണ്ടുമുട്ടാനും ഒമാന്റെ പങ്കാളിത്തം അവസരം നൽകും.
പങ്കു വയ്ക്കുന്ന ഭൂമിശാസ്ത്രം, ഭാഷ, പാരമ്പര്യങ്ങൾ എന്നിവയിൽ വേരൂന്നിയ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തെ ആഘോഷിക്കാനും ഈ ബഹുമതി സാക്ഷ്യപ്പെടുത്തുന്നുവെന്നും ശൈഖാ ബുദൂർ കൂട്ടിച്ചേർത്തു.
ലോകമെമ്പാടുമുള്ള പ്രസാധകർ, എഴുത്തുകാർ, വായനക്കാർ എന്നിവരെ എല്ലാ വർഷവും ആകർഷിക്കുന്ന മേഖലയിലെ ഏറ്റവും വലിയ പുസ്തക മേളകളിലൊന്നിൽ ഒമാന്റെ വിശിഷ്ടാതിഥി പങ്കാളിത്തം ഈ ഒപ്പു വയ്ക്കലോടെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ഒമാനും യു.എ.ഇയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധങ്ങളെ അടിസ്ഥാനമാക്കിയാണ് പങ്കാളിത്തം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് അൽ ബുസൈദി പറഞ്ഞു. സംസ്കാരത്തിലും കലയിലും ഇരു രാജ്യങ്ങളുടെയും നേതൃത്വം സ്ഥിരമായി സഹകരണത്തെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.ഐ.ബി.എഫിലെ ഒമാന്റെ പ്രോഗ്രാമുകൾ സാഹിത്യം, കവിത, നാടകം, ഫിക്ഷൻ, ദൃശ്യ കലകൾ, സംഗീതം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലായി രാജ്യത്തിന്റെ പൈതൃകവും ക്രിയാത്മകതയും ഉയർത്തിക്കാട്ടുന്നതാകുമെന്ന് അദ്ദേഹം പറഞ്ഞു.
അറബ്-അന്തർദേശീയ പ്രേക്ഷകരെ ഒമാനി സംസ്കാരത്തിലേക്ക് പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ ബുസൈദി അഭിപ്രായപ്പെട്ടു. “പ്രാദേശിക, ആഗോള പ്രസാധക സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള വാതിലുകൾ തുറന്ന് ഒമാനി എഴുത്തുകാരെയും പ്രസാധകരെയും പിന്തുണയ്ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു” -അദ്ദേഹം വ്യക്തമാക്കി.
വിവർത്തന, പ്രസിദ്ധീകരണ പങ്കാളിത്തങ്ങളിലൂടെ അന്താരാഷ്ട്ര വിപണികളിൽ ഒമാനി പുസ്തകങ്ങളുടെ വ്യാപ്തി വർധിപ്പിക്കാനുള്ള അവസരം മേള വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഷാർജ എമിറേറ്റിന്റെ വികസനത്തിന്റെ തൂണുകളായി സംസ്കാരത്തെയും പുസ്തക വ്യവസായത്തെയും ദീർഘ കാലമായി ഉയർത്തിപ്പിടിച്ച ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനത്തെയാണ് ‘ഗസ്റ്റ് ഓഫ് ഓണർ’ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതെന്ന് അഹമ്മദ് ബിൻ റക്കാദ് അൽ ആമിരി പറഞ്ഞു.
ലോകമെമ്പാടുമുള്ള എഴുത്തുകാരെയും പ്രസാധകരെയും ചിന്തകരെയും ഒരുമിച്ച് കൊണ്ടുവരുന്ന സംസ്കാരങ്ങൾ തമ്മിലുള്ള സംഭാഷണത്തിനുള്ള വേദിയായി എസ്.ഐ.ബി.എഫ് വളർന്നുവെന്ന് അവകാശപ്പെട്ട അദ്ദേഹം,
ഒമാന്റെ വിശിഷ്ടാതിഥി രാഷ്ട്രമായി ആദരിക്കുന്നതിലൂടെ അറബ് പ്രസിദ്ധീകരണ വിപണികളിലെ സഹകരണം ശക്തിപ്പെടുത്താൻ നിർണായക ചുവടുവയ്പ്പായി അത് മാറുമെന്നും കൂട്ടിച്ചേർത്തു.
എസ്.ഐ.ബി.എഫിന്റെ 45-ാമത് പതിപ്പിൽ ഒമാന്റെ സാന്നിധ്യത്തിൽ ഒരു സമർപ്പിത പവലിയനും, നിറഞ്ഞ സദസ്സോടെയുള്ള സാഹിത്യ-സാംസ്കാരിക പരിപാടിയും ഉൾപ്പെടും. നിരവധി പ്രമുഖ ഒമാനി എഴുത്തുകാർ, ബുദ്ധിജീവികൾ, പ്രസാധകർ എന്നിവർ പങ്കെടുക്കുന്നതാണ്.
ഒമാന്റെ സാംസ്കാരിക ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകൾ ഈ പരിപാടികൾ അടയാളപ്പെടുത്തുന്നതിനൊപ്പം, ഇന്നത്തെ സാഹിത്യ-കലാ രംഗം രൂപപ്പെടുത്തുന്ന സമകാലിക ശബ്ദങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യും.










































