ദുബൈ: ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയ 12 സ്ഥാപനങ്ങൾ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അടച്ചുപൂട്ടി. കേസുകൾ ബന്ധപ്പെട്ട സാമ്പത്തിക വികസന അതോറിറ്റികളുമായി ഏകോപിപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതർ അറിയിച്ചു.
ലൈസൻസോടെ പ്രവർത്തിക്കുന്ന 57 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 300ലധികം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളി ജോലിക്ക് ഹാജരാകാതിരിക്കുകയോ റിക്രൂട്ടിങ് സ്ഥാപനത്തിലേക്ക് തിരികെ വരികയോ ചെയ്താൽ ആ തീയതി മുതൽ രണ്ടാഴ്ചയ്ക്കകം തൊഴിലുടമയ്ക്ക് റിക്രൂട്ട്മെന്റ് ഫീസ് തിരികെ നൽകുന്നതിലുള്ള വീഴ്ചയാണ് ഭൂരിഭാഗം കേസുകളിലും കണ്ടെത്തിയത്.
മന്ത്രാലയം അംഗീകരിച്ച സേവന പാക്കേജുകളുടെ വിവരങ്ങൾ ഉപഭോക്താക്കൾക്ക് വ്യക്തമായി പ്രദർശിപ്പിക്കാത്തതും പരിശോധനയിൽ കണ്ടെത്തിയ മറ്റ് ലംഘനങ്ങളിലൊന്നാണ്. ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ തൊഴിലാളികളെ നിയമിച്ചതായും അധികൃതർ അറിയിച്ചു.
മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലെ ഭരണപരമായ വീഴ്ചകൾ അനുവദിക്കില്ലെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫീൽഡ് പരിശോധനകളും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളും ഉപയോഗിച്ച് ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സുതാര്യമായ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
തട്ടിപ്പിന് ഇരയാകാതിരിക്കാൻ തൊഴിലുടമകൾ ലൈസൻസുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുമായി മാത്രം ഇടപാടുകൾ നടത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു. രാജ്യത്ത് നിലവിൽ 136 ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഏതെങ്കിലും തരത്തിലുള്ള തെറ്റായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ 80084 അല്ലെങ്കിൽ 600590000 എന്നീ നമ്പറുകളിൽ പരാതിയറിയിക്കാം. സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യം ചെയ്യുന്ന സേവനദാതാക്കളുടെ വിശ്വാസ്യത ഉറപ്പുവരുത്തിയ ശേഷമേ കരാറുകളിൽ ഏർപ്പെടാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യു.എ.ഇയിൽ ഗാർഹിക തൊഴിലാളികളുടെ നിയമനം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന പ്രത്യേക നിയമചട്ടക്കൂടുകൾ പ്രകാരമാണ് നിയന്ത്രിക്കുന്നത്.
English Summary:
The UAE Ministry of Human Resources and Emiratisation has shut down 12 recruitment agencies for illegally hiring domestic workers without proper licenses. Over 300 violations were also recorded at licensed agencies last year. Authorities urged employers to deal only with approved agencies and report violations through official helplines.










































