അബുദാബി: യുഎഇയിൽ മാർച്ചിലെ ഇന്ധനവില വർധിപ്പിച്ചു. ഈ മാസം (ഫെബ്രുവരി) വിലയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാത്തരം ഇന്ധനങ്ങൾക്കും നേരിയ വർധനവാണ് വരുത്തിയിരിക്കുന്നത്. മാർച്ച് റമസാൻ ആയതിനാൽ ഇന്ധനവിലയിലുണ്ടായ ഈ വർധനവ് വാഹനം ഉപയോഗിക്കുന്നവർക്ക് അല്പം സാമ്പത്തിക ബാധ്യതയുണ്ടാക്കും.
പുതിയ വില വിവരങ്ങൾ ∙ പെട്രോൾ- സൂപ്പർ 98 ലിറ്ററിന് 2.59 ദിർഹം. ലിറ്ററിന് 2.45 ദിർഹമാണ് നിലവിലെ വില. ∙ സ്പെഷ്യൽ 95 ലിറ്ററിന് 2.48 ദിർഹം. (നിലവിൽ 2.33 ദിർഹം) ∙ ഇ-പ്ലസ് 91ലിറ്ററിന് 2.40 ദിർഹം (2.26 ദിർഹംദിർഹം) ∙ ഡീസൽ ലിറ്ററിന് 2.72 ദിർഹം (2.52. ദിർഹം).
രാജ്യാന്തര വിപണിയിലെ എണ്ണവിലയിലെ വ്യതിയാനങ്ങൾക്ക് അനുസൃതമായാണ് യുഎഇയിലെ ഇന്ധനവില നിശ്ചയിക്കുന്നത്. 2015 മുതലാണ് ആഗോള വിപണിക്ക് അനുസരിച്ച് ഇന്ധനവില ഓരോ മാസവും പുതുക്കി നിശ്ചയിക്കുന്ന രീതി യുഎഇ നടപ്പിലാക്കി വരുന്നത്. രാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഈ മാസം ബ്രെന്റ് ഓയിലിന്റെ ശരാശരി ക്ലോസിങ് വില ബാരലിന് 63.47 യുഎസ് ഡോളർ ആയിരുന്നു, ഡിസംബർ 2025-ൽ ഇത് $61.51 ആയിരുന്നു. ഈ മാസത്തെ ആദ്യ മൂന്നാഴ്ചകളിൽ ബ്രെന്റ് ബാരലിന് $66.52 എന്ന ഏറ്റവും ഉയർന്ന നിലയിലെത്തി. ചൊവ്വാഴ്ച രാവിലെ ബ്രെന്റ്, ഡബ്ല്യുടിഐ എന്നിവ യഥാക്രമം ബാരലിന് $65.5, $60.6 എന്ന നിലയിൽ സ്ഥിരത പുലർത്തി.
യുഎഇയിലെ വാഹനങ്ങളുടെ വർധനവ് പെട്രോളിനും ഡീസലിനും കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കുന്നുണ്ട്. യുഎഇയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ കണക്കനുസരിച്ച്, 2026 ജനുവരി-സെപ്റ്റംബർ കാലയളവിൽ 85 പുതിയ സർവീസ് സ്റ്റേഷനുകൾ തുറന്നതിലൂടെ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒൻപത് മാസത്തെ ഇന്ധന വിൽപന (11.7 ബില്യൺ ലിറ്റർ) കൈവരിച്ചു. ഇതോടെ ആകെ ശൃംഖലയുടെ വലുപ്പം 977 ആയി ഉയർന്നു










































