ദുബൈ: പശ്ചിമേഷ്യയിൽ രൂപപ്പെട്ട സംഘർഷാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനായി എല്ലാവരും പ്രാർഥിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ആഹ്വാനം ചെയ്തു. ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയിൽ സംഘടിപ്പിച്ച റമദാൻ മാധ്യമ മജ്‌ലിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാൻ ലുലു ഗ്രൂപ്പിന് മുൻകരുതൽ പദ്ധതികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘പ്ലാൻ എ’, ‘പ്ലാൻ ബി’, ആവശ്യമെങ്കിൽ ‘പ്ലാൻ സി’ വരെ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭക്ഷ്യവിതരണ ശൃംഖല തടസപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ്റുകാൽ പൊങ്കാലയെ കുറിച്ച് പാളയം ഇമാം നടത്തിയ പ്രസ്താവനയെ അഭിനന്ദിച്ച യൂസഫലി, സമൂഹത്തിൽ സാഹോദര്യവും സ്നേഹവും നിലനിർത്തുക എന്നതാണ് പ്രധാനമെന്നും അഭിപ്രായപ്പെട്ടു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും സഹകരണവും കാലത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാൻ നൽകിയ പിന്തുണയും പിന്നീട് ഭരണാധികാരികൾ നൽകിയ സഹകരണവും അദ്ദേഹം അനുസ്മരിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് യു.എ.ഇയെന്നും, ഇത്തിഹാദ് റെയിൽ അടക്കമുള്ള പദ്ധതികൾ ഗതാഗത രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ടെന്നും യൂസഫലി ചൂണ്ടിക്കാട്ടി.
52 വർഷമായി യു.എ.ഇയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ റമദാനിൽ ഭരണാധികാരികൾ പ്രഖ്യാപിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന നൽകുന്നത് തന്റെ ബാധ്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ദാനധർമ്മങ്ങൾ പ്രശസ്തിക്കായി അല്ല, വിശ്വാസിയായുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസാരത്തിനിടെ ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ച യൂസഫലി, സ്നേഹത്തോടെ വളർത്തിയ പിതാമഹനെ അനുസ്മരിച്ച് വികാരാധീനനായി. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മാധ്യമപ്രവർത്തകരാണ് ചടങ്ങിൽ പങ്കെടുത്തത്.
MA Yusuff Ali urged prayers for peace amid rising Middle East tensions and assured that there is no need to worry about food security. He stated that Lulu Group has multiple contingency plans in place to ensure uninterrupted food supply across the UAE.










































