അബുദാബി: ഗൾഫ് മേഖലയിൽ തുടരുന്ന പ്രതിസന്ധി സാഹചര്യത്തിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കണമെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി അഭ്യർത്ഥിച്ചു. ജി.സി.സി രാജ്യങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകളും എ.ഐ സൃഷ്ടികളും വ്യാപകമായി പ്രചരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ജി.സി.സി രാഷ്ട്രങ്ങൾ കേരളത്തിന് വലിയ പിന്തുണയും തൊഴിൽ അവസരങ്ങളും നൽകുന്ന രാജ്യങ്ങളാണെന്ന് യൂസഫലി പറഞ്ഞു. “ജി.സി.സി രാജ്യങ്ങൾക്ക് എന്ത് സംഭവിച്ചാലും അതിനെ നേരിടാൻ കഴിവുള്ള ഭരണകൂടങ്ങളാണ് ഇവിടെ ഉള്ളത്. ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിച്ച് നാട്ടിലുള്ള അമ്മമാരെയും കുട്ടികളെയും ഭീതിയിലാക്കരുത്,” അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണങ്ങൾ വ്യാപിക്കുന്നുണ്ടെന്നും ഇത്തരം വിവരങ്ങൾ ബന്ധപ്പെട്ട ഭരണകൂടങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യൂസഫലി പറഞ്ഞു. സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രമേ റിപ്പോർട്ട് ചെയ്യാവൂ എന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് നിയമപരമായ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മലയാള മാധ്യമങ്ങൾ വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്തണമെന്നും യൂസഫലി ഓർമ്മിപ്പിച്ചു. “പാനിക്കുണ്ടാക്കുന്ന രീതിയിലുള്ള റിപ്പോർട്ടുകൾ ഒഴിവാക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ജി.സി.സി രാജ്യങ്ങളിൽ ഭക്ഷ്യപ്രതിസന്ധി ഉണ്ടാകില്ലെന്നും ലുലു ഗ്രൂപ്പ് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എം.എ. യൂസഫലി ഉറപ്പുനൽകി.
English Summary
Lulu Group Chairman and NORKA Roots Vice Chairman M.A. Yusuffali has urged Malayalam media and social media users not to spread false or panic-inducing news amid the ongoing crisis in the Gulf region. In a video message, he warned against misinformation and AI-generated content that could create unnecessary fear among families in Kerala. Yusuffali emphasized that GCC countries have capable leadership to manage any situation and assured that there will be no food shortage, stating that Lulu stores have made all necessary preparations. He advised media outlets to rely only on official sources and report responsibly.










































