അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് ഫോർ ഓർഫൻസ്’ പദ്ധതിയുടെ ഭാഗമായി 10 കോടി ദിർഹം (ഏകദേശം 250 കോടി രൂപ) മൂല്യമുള്ള പദ്ധതിയിൽ അബുദാബി ഔഖാഫും ലുലു ഗ്രൂപ്പും കരാർ ഒപ്പുവച്ചു.
കരാർ പ്രകാരം ഔഖാഫ് അബുദാബി അനുവദിക്കുന്ന ഭൂമിയിൽ ലുലു ഗ്രൂപ്പ് റീട്ടെയിൽ പദ്ധതികൾ വികസിപ്പിക്കും. ഈ പദ്ധതികളിൽ നിന്നുള്ള വരുമാനം ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ്’ ഫണ്ടിലേക്കാണ് നൽകുക, ഇത് അനാഥകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവയ്ക്കായി വിനിയോഗിക്കും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഔഖാഫ് അബുദാബി ചെയർമാൻ അബ്ദുൽ ഹമീദ് മുഹമ്മദ് സയീദ്, എർത്ത് സായിദ് ഫിലാന്ത്രോപ്പീസ് സെക്രട്ടറി ജനറൽ ഡോ. മുഗീർ ഖാമിസ് അൽ ഖൈലി, ലുലു ഗ്രൂപ്പ് സി.ഇ.ഒ സൈഫി രൂപാവാല എന്നിവർ സാക്ഷികളായ ചടങ്ങിൽ ഔഖാഫ് അബുദാബി ഡയറക്ടർ ജനറൽ ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിംയും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എയും കരാറിൽ ഒപ്പുവച്ചു.


പ്രൊഫഷണൽ നിക്ഷേപങ്ങളും കാര്യക്ഷമമായ പ്രവർത്തനങ്ങളും വഴി സ്ഥിരമായ വരുമാനം സൃഷ്ടിച്ച് സാമൂഹിക പദ്ധതികൾക്ക് ശക്തമായ പിന്തുണ നൽകാനാകും എന്ന് ഫഹദ് അബ്ദുൽ ഖാദർ അൽ ഖാസിം പറഞ്ഞു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻയുടെ പ്രത്യേക താൽപര്യപ്രകാരം നടപ്പാക്കുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് ഫോർ ഓർഫൻസ്’ പദ്ധതി അബുദാബി ഔഖാഫിന്റെ നേതൃത്വത്തിലാണ് മുന്നോട്ട് പോകുന്നത്.
അനാഥകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദ്ധതി സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.











































