അജ്മാൻ: യു.എ.ഇ ആസ്ഥാനമായ ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ റമദാൻ സംരംഭത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ 600 ഗ്രാമങ്ങളിലേക്ക് ഇഫ്താർ ഭക്ഷണം എത്തിച്ചു.
റമദാനിന്റെ ആദ്യ പകുതിയിൽ 2,25,000 ഇഫ്താർ ഭക്ഷണങ്ങളും 16,000-ത്തിലധികം ഭക്ഷണ പാഴ്സലുകളും വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു.
യു.എ.ഇയുടെ മാനുഷിക സമീപനത്തെയും ആവശ്യക്കാരെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയെയും ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നുവെന്ന് സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു.
റമദാൻ ആരംഭം മുതൽ ഫീൽഡ് ടീമുകളും വിദേശ ഓഫീസുകളും ഗുണഭോക്താക്കൾക്ക് സഹായം സമയബന്ധിതമായും മാന്യമായും എത്തിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലോകത്തിലെ പല രാജ്യങ്ങളിലും വർധിച്ചുവരുന്ന മാനുഷിക ആവശ്യങ്ങൾ പരിഗണിച്ച് കൂടുതൽ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനായി ഈ വർഷം പദ്ധതി വിപുലീകരിച്ചതായും സംഘടന അറിയിച്ചു.
പ്രാദേശിക നിയമങ്ങളും മാനുഷിക മാനദണ്ഡങ്ങളും പാലിച്ച് ഗുണഭോക്തൃ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിച്ചാണ് പദ്ധതിയുടെ വിതരണം നടപ്പാക്കുന്നത്.
പ്രവർത്തനങ്ങളുടെ ഫലം വിലയിരുത്തുന്നതിനായി ഫീൽഡ് നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളികൾ, സ്കൂളുകൾ, വീടുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ നിർമാണം, കിണറുകൾ കുഴിക്കൽ, സകാത്ത് വിതരണം, ഈദ് വസ്ത്രങ്ങൾ, അടിയന്തര മാനുഷിക സഹായങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളും സംഘടന തുടരുകയാണ്.
ദശലക്ഷക്കണക്കിന് ഗുണഭോക്താക്കളിലേക്ക് സഹായം എത്തിക്കാൻ പിന്തുണ നൽകിയ യു.എ.ഇയിലും വിദേശത്തുമുള്ള ദാതാക്കളോട് ഡോ. ഖാലിദ് അൽ ഖാജ നന്ദി അറിയിച്ചു.







































