ദുബൈ: രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യത്തെ തുടർന്ന് ഡ്രോണുകൾ, ചെറുവിമാനങ്ങൾ, ഗ്ലൈഡറുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിലുള്ള പൂർണ നിരോധനം തുടരുമെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.
നിരോധനം കർശനമായി തുടരുമെന്നും എല്ലാ ഓപ്പറേറ്റർമാർക്കും ഈ നിയന്ത്രണം ബാധകമാണെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡ്രോൺ പറത്തുന്നതിൽ താൽപര്യമുള്ള പൊതുജനങ്ങൾ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും, നിയമലംഘനം നടത്തിയാൽ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
സുരക്ഷാ മുൻകരുതൽ
പൊതുജന സുരക്ഷയും രാജ്യത്തിന്റെ വ്യോമപാതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള മുൻകരുതലിന്റെ ഭാഗമായാണ് ഈ നിയന്ത്രണം തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.
ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഫ്ലൈറ്റ് പെർമിറ്റുകൾ അനുവദിക്കുന്നതിലും നിയന്ത്രണം ബാധകമായിരിക്കും.
നിരോധനം വീണ്ടും നീട്ടി
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാർച്ച് 1 മുതൽ ഒരാഴ്ചത്തേക്ക് ഡ്രോണുകളും വിനോദ വിമാനങ്ങളും പറത്തുന്നതിന് വ്യോമയാന മന്ത്രാലയം നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
ആദ്യ ഘട്ടത്തിൽ ഒരാഴ്ചയ്ക്ക് ശേഷം നിരോധനം പിൻവലിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ നിരോധനം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വിമാന സർവീസുകൾ
ഇതിനിടെ യുഎഇയുടെ വ്യോമപാതകൾ പൂർണമായും തുറന്നിട്ടില്ല. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടവർക്കുമായി പ്രത്യേക ഷെഡ്യൂൾ പ്രകാരമുള്ള സർവീസുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.











































