അബുദാബി∙ യുഎഇയിൽ കുട്ടികൾക്കുള്ള നിർബന്ധിത വാക്സീനുകൾ കൃത്യസമയത്ത് നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന കരട് നിയമത്തിനു ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകാരം നൽകി. സാംക്രമിക രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സൗജന്യ വാക്സീൻ നൽകുന്നതിൽ വീഴ്ച വരുത്തുന്ന രക്ഷിതാക്കൾക്ക് 5,000 ദിർഹം മുതൽ 20,000 ദിർഹം വരെ പിഴ ചുമത്തും.
പകർച്ചവ്യാധിയുണ്ടെന്ന് അറിഞ്ഞുകൊണ്ട് അത് മറ്റൊരാളിലേക്കു പടർത്താൻ ശ്രമിച്ചാൽ നാലു വർഷം വരെ തടവോ 50,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ ആയിരിക്കും ശിക്ഷ. ബോധപൂർവം രോഗം പടർത്തുന്നത് വഴി മരണം സംഭവിക്കുകയാണെങ്കിൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം
പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിലും നിയമം കർശനമാണ്. ഡോക്ടർമാരോ ആരോഗ്യപ്രവർത്തകരോ രോഗം സ്ഥിരീകരിച്ച് 8 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം. വീഴ്ച വരുത്തിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ കുട്ടികളുടെ ഇമ്യുണൈസേഷൻ കാർഡുകൾ പരിശോധിച്ച് വാക്സീനുകൾ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.








































