ഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി ആവശ്യപ്പെട്ട കെ. സുധാകരന്റെ സമ്മർദത്തിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങി. കണ്ണൂർ മണ്ഡലത്തിൽ സുധാകരൻ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി.
എ.കെ. ആന്റണി, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പ്രതിസന്ധി പരിഹാരമായത്. അനുനയത്തിലേക്ക് എത്താൻ സുധാകരനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് എ.കെ. ആന്റണി അറിയിച്ചു. സുധാകരൻ വാർത്താസമ്മേളനം വിളിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്.
കണ്ണൂരിൽ ടി.ഒ. മോഹനനെയാണ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്. കെ. സുധാകരനും അടൂർ പ്രകാശിനും നിയമസഭയിൽ മത്സരിക്കാൻ ഹൈക്കമാൻഡ് നേരത്തെ അനുമതി നൽകിയിരുന്നില്ല. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സുധാകരൻ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും കെ.സി. വേണുഗോപാലിനെ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞതും ശ്രദ്ധേയമായി.
ഇതിനിടെ, സുധാകരന് സീറ്റ് അനുവദിച്ചതിന് പിന്നാലെ അടൂർ പ്രകാശും മത്സരത്തിനായി സമ്മർദം തുടരുകയാണ്. കോന്നിയിൽ സീറ്റ് നിഷേധിച്ചതിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച അദ്ദേഹം പിന്നീട് പോസ്റ്റ് പിൻവലിച്ചു.
അതേസമയം, പെരുമ്പാവൂർ സീറ്റ് നിഷേധിക്കപ്പെട്ട എൽദോസ് കുന്നപ്പിള്ളിയും സ്വതന്ത്രനായി മത്സരിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കോൺഗ്രസിനുള്ളിലെ സ്ഥാനാർഥി തർക്കങ്ങൾ ഇനിയും പൂർണമായി അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.








































