ദുബൈ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ദുബൈയിലെ തൊഴിലാളികൾക്കായി ജി.ഡി.ആർ.എഫ്.എയുടെ നേതൃത്വത്തിൽ വിപുലമായ വെർച്വൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.’ഈദുൽ ഫിത്വർ നമുക്കൊരുമിച്ച് ആഘോഷിക്കാം’ എന്ന പേരിലാണ് പരിപാടി അരങ്ങേറുന്നത്. സമൂഹത്തിന്റെ നട്ടെല്ലായ തൊഴിലാളികളോടൊപ്പം പെരുന്നാൾ സന്തോഷം പങ്കിടാനും സാമൂഹിക ഐക്യം ശക്തിപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നഗരത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന തൊഴിലാളികളോടുള്ള ആദരസൂചകമായാണ് ഈ വേദി ഒരുക്കിയിരിക്കുന്നത്.പ്രമുഖ ബോളിവുഡ് താരങ്ങൾ അടക്കം ആഘോഷത്തിൽ പങ്കെടുക്കും
മാർച്ച് 20,21 തീയതികളിലായാണ് ഈ വെർച്വൽ ആഘോഷം നടക്കുന്നത്. ആദ്യ ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പത്തു വരെയും, രണ്ടാം ദിവസം രാവിലെ പതിനൊന്നു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. വിനോദപരിപാടികൾ, ആശയവിനിമയ പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവയ്ക്ക് പുറമെ കാറുകൾ, സ്വർണ്ണക്കട്ടികൾ, വിമാന ടിക്കറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന നറുക്കെടുപ്പുകളും ഇതിന്റെ ഭാഗമായി നടക്കും
തൊഴിലാളികൾക്കായി പ്രത്യേകമായി തയ്യാറാക്കിയ ‘ബ്ലൂ കണക്ട്’ എന്ന ആപ്പ് വഴിയാണ് പരിപാടികൾ സംപ്രേഷണം ചെയ്യുന്നത്. വീഡിയോകൾ, ഗെയിമുകൾ, മത്സരങ്ങൾ തുടങ്ങിയ വിനോദോപാധികൾ ഈ ആപ്പിലൂടെ തൊഴിലാളികൾക്ക് ആസ്വദിക്കാനാകും. പ്രമുഖ സ്ഥാപനങ്ങളായ ഡു, ഫ്ലൈദുബൈ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്നിവരാണ് ഈ പരിപാടിയുടെ മുഖ്യ പ്രായോജകർ.

നഗരത്തിന്റെ വളർച്ചയിൽ തൊഴിലാളികളുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്നും, അവരുടെ കഠിനാധ്വാനത്തെ ആദരിക്കുന്നതിനൊപ്പം പെരുന്നാൾ സന്തോഷം അവരുമായി പങ്കുവെക്കുകയുമാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്നും ജി.ഡി.ആർ.എഫ്.എ ദുബൈ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ വ്യക്തമാക്കി. തൊഴിലാളികൾക്കിടയിൽ പരസ്പരബന്ധം വളർത്താനും കൂടുതൽ സന്തോഷകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ ഉമർ മത്തർ അൽ മുസൈനയും അഭിപ്രായപ്പെട്ടു.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള ഇത്തരം പരിപാടികൾ ഭാവിയിലും തുടരുമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. വിവിധ സംസ്കാരങ്ങളെ നെഞ്ചിലേറ്റുന്ന ആഗോള നഗരമായ ദുബൈയുടെ സഹിഷ്ണുതയും സാമൂഹിക ഐക്യവും മാനവികതയും വിളിച്ചോതുന്നതാണ് ഈ മഹത്തായ സംരംഭമെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി








































